മസ്കറ്റ് : ഒമാനിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഒമാനിലെ ഒരു വ്യാവസായിക മേഖലയിൽ വെള്ളിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഫെബ്രുവരി 28 ന് ഇറാൻ-യുഎസ് സംഘർഷം ആരംഭിച്ചതിനുശേഷം ഒരു പശ്ചിമേഷ്യൻ രാജ്യത്ത് ഇതാദ്യമായാണ് കരയിൽ വെച്ച് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഗൾഫ്) അസീം മഹാജൻ ആണ് ഒമാനിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരുടെ മരണം സ്ഥിരീകരിച്ചത്.
ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള സോഹാർ നഗരത്തിലെ അൽ അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ഡ്രോൺ ആക്രമണം നടന്നത്. അപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 5 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായി ഒമാൻ ഭരണകൂടം സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട കമ്പനിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയും എല്ലാ സഹായവും നൽകുകയും ചെയ്യുന്നുണ്ടെന്ന് അസീം മഹാജൻ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം വ്യാപാര കപ്പലുകൾക്കും ടാങ്കറുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെ നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ ഇതുവരെ 35ലേറെ ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.








