ന്യൂയോർക്ക് : റഷ്യൻ എണ്ണ വാങ്ങുന്നതിനായി എല്ലാ രാജ്യങ്ങൾക്കും ഇളവ് അനുവദിക്കുന്നതായി പ്രഖ്യാപിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ചതായി പ്രഖ്യാപിച്ചു ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ യുഎസ് എല്ലാ രാജ്യങ്ങൾക്കും ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് 30 ദിവസത്തെ അനുമതി നൽകുന്ന ഉത്തരവ് ട്രഷറി വകുപ്പ് പുറപ്പെടുവിച്ചു.
ആഗോള വിപണികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള പരിമിതമായ ഇടപെടലായിട്ടാണ് ഈ തീരുമാനമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചിപ്പിച്ചു. ഭീകര ഇറാനിയൻ ഭരണകൂടം ഉയർത്തുന്ന ഭീഷണിയും അസ്ഥിരതയും കണക്കിലെടുത്താണ് തീരുമാനം. ഇതൊരു ഹ്രസ്വകാല നടപടിയാണെന്നും ഇതിനകം ഗതാഗതത്തിലുള്ള എണ്ണയ്ക്ക് മാത്രം ബാധകമാണ് എന്നും സ്കോട്ട് ബെസെന്റ് അറിയിച്ചു. കൂടാതെ ഈ തീരുമാനം കൊണ്ട് റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
150 ദശലക്ഷം ബാരലുകൾ റഷ്യൻ എണ്ണ നിലവിൽ സമുദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശം മൂന്നിലൊന്ന് ചൈനയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. 40 ദശലക്ഷം ബാരൽ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.








