ലോകത്തെ നിർമ്മിത ബുദ്ധി (AI) വിപണിയിൽ വൻ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് കൃത്രിമ ബുദ്ധി അധിഷ്ഠിത വെർച്വൽ പങ്കാളികൾക്കും എഐ ഗേൾഫ്രണ്ട്സിനും (AI Girlfriends) കർശന നിരോധനവും നിയന്ത്രണങ്ങളുമായി ചൈന. അമിതമായ എഐ ഉപയോഗം മൂലം ജനങ്ങൾ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട് മാനസികഭ്രമം നേരിടുന്ന ‘എഐ സൈക്കോസിസ്’ (AI Psychosis) എന്ന അവസ്ഥ രാജ്യത്ത് അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ (CAC) ഈ കടുത്ത നടപടിയിലേക്ക് കടന്നത്. ഉപഭോക്താക്കളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ജൂലൈ 15 മുതൽ പുതിയ നിയമങ്ങൾ രാജ്യത്ത് പൂർണ്ണമായും പ്രാബല്യത്തിൽ വരും. ഇതോടെ തങ്ങളുടെ ആവശ്യാനുസരണം രൂപപ്പെടുത്തിയെടുക്കാവുന്ന വെർച്വൽ പങ്കാളികളും പ്രണയ ചാറ്റ് സേവനങ്ങളും ചൈനയിൽ ഇനി ലഭ്യമാകില്ല.
ചൈനയിലെ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് മേൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് എഐ കംപാനിയൻഷിപ്പ് (AI Companionship) ആപ്പുകൾക്കെതിരെ ചൈനീസ് സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആലിബാബ, ബൈറ്റ് ഡാൻസ്, ടെൻസെന്റ് തുടങ്ങിയ ചൈനീസ് പ്രമുഖ ടെക് ഭീമന്മാരെല്ലാം തങ്ങളുടെ ചാറ്റ്‌ബോട്ടുകളിൽ നിന്നും ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ വെർച്വൽ പങ്കാളികളെ രൂപപ്പെടുത്തുന്ന ഫീച്ചറുകൾ നീക്കം ചെയ്യാൻ ആരംഭിച്ചു. ജനപ്രിയ ആപ്പുകളായ ‘ദൗബാവോ’, ‘ക്വെൻ’ എന്നിവ ജൂലൈ 15-ഓടെ ഈ സേവനങ്ങൾ പൂർണ്ണമായി നിറുത്തലാക്കും. നെറ്റ്ഈസ് ക്ലൗഡ് മ്യൂസിക്കിന്റെ എഐ കംപാനിയൻ ആപ്പായ ‘മിയാവോഷി’ ജൂലൈ 14-ഓടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
എഐ ചാറ്റ്‌ബോട്ടുകളുമായി നിരന്തരം വൈകാരികമായി ഇടപെടുന്നത് വഴി ഉപഭോക്താക്കൾ യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകലുന്നതായും, ഇത് കടുത്ത ഒറ്റപ്പെടലിനും വിഷാദരോഗത്തിനും കാരണമാകുന്നതായും ചൈനീസ് അധികൃതർ കണ്ടെത്തി. പുതിയ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് വെർച്വൽ പ്രണയ പങ്കാളികളെയോ ഇതര വ്യക്തിത്വങ്ങളെയോ നൽകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ മാതാപിതാക്കളുടെ കർശന അനുമതി വേണം. ഉപഭോക്താക്കൾ എഐ പങ്കാളിയോട് ആത്മഹത്യാപരമായ ചിന്തകളോ മാനസിക ബുദ്ധിമുട്ടുകളോ പങ്കുവെച്ചാൽ ഉടൻ തന്നെ ഹ്യൂമൻ മോഡറേറ്റർമാർ ഇടപെടണമെന്നും രക്ഷിതാക്കളെയോ അടിയന്തര വിഭാഗങ്ങളെയോ വിവരമറിയിക്കണമെന്നും പുതിയ ചട്ടത്തിൽ പറയുന്നുണ്ട്.
കൂടാതെ, തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചാറ്റ് ചെയ്യുന്നവർക്ക് തങ്ങൾ സംസാരിക്കുന്നത് ഒരു യന്ത്രത്തോടാണെന്ന ഓർമ്മപ്പെടുത്തൽ നൽകാനും ആപ്പുകൾക്ക് നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ 2 ലക്ഷം യുവാൻ (ഏകദേശം 24 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്താനും ആപ്പുകൾ പൂർണ്ണമായി നിരോധിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഉള്ളടക്കത്തിന്റെ സുരക്ഷ എന്നതിലുപരി മനുഷ്യന്റെ ‘വൈകാരിക സുരക്ഷ’ മുൻനിർത്തി ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു വിപ്ലവകരമായ എഐ നിയന്ത്രണം നടപ്പിലാക്കുന്നത്.












