യുവ വ്യവസായി കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതിശ്രുത വധു സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കുമെതിരെ കൂടുതൽ ഞെട്ടിക്കുന്ന തെളിവുകളുമായി പോലീസ് അന്വേഷണ സംഘം. കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ സിയയും കാമുകൻ ചേതനും രഹസ്യമായി വിവാഹിതരായിരുന്നു എന്നാണ് ഡിജിറ്റൽ തെളിവുകൾ സഹിതം പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും മാലയിട്ടു നിൽക്കുന്ന ചിത്രം സിയയുടെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നതായും എന്നാൽ കൊലപാതക ആസൂത്രണത്തിന്റെ ഭാഗമായി ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ രഹസ്യവിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇവർ ഇടനിലക്കാരന് വൻ തുക കൈക്കൂലി നൽകിയതായും സൂചനയുണ്ട്.
ഫെബ്രുവരിയിലായിരുന്നു കേതൻ അഗർവാളും സിയ ഗോയലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. നവംബറിൽ വിവാഹം നടത്താനിരിക്കെ, നാല് മാസം മുൻപാണ് വീട്ടുകാരറിയാതെ സിയയും ചേതനും രഹസ്യവിവാഹം ചെയ്തത്. സിയയുടെ രണ്ട് കോളേജ് സുഹൃത്തുക്കളാണ് ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്. ഈ രേഖകൾ നിയമപരമാക്കാൻ ഒരു ഇടനിലക്കാരൻ വഴി ഇവർ പണം നൽകിയതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളുടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകളും ഇൻസ്റ്റഗ്രാം ചിത്രങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സിയയുടെയും ചേതന്റെയും ഈ രഹസ്യബന്ധവും ഒളിച്ചുകളിയും കേതൻ അഗർവാൾ തിരിച്ചറിഞ്ഞേക്കുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജൂൺ 18-നാണ് പുണെയിലെ പ്രമുഖ റിയൽറ്റർ ആയ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് വീണ് മരിക്കുന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കാൻ ട്രെക്കിങ്ങിനെന്ന വ്യാജേന കേതനെ കോട്ടയിലെത്തിച്ച സിയയും കാമുകൻ ചേതനും ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കേതന്റെ സഹോദരിയുടെ സംശയത്തെ തുടർന്ന് നടത്തിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധനയിലാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേതനിൽ നിന്ന് ഷോപ്പിങ്ങിനെന്നു പറഞ്ഞ് ഒരു കോടി രൂപ വാങ്ങി സിയ കാമുകന് കൈമാറിയതായും, കൊലപാതകത്തിന് മുൻപ് ഇവർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരാളെ എങ്ങനെ തള്ളിയിടാം എന്ന് റിഹേഴ്സൽ നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.












