ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കച്ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പങ്കെടുത്തതിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങളിൽ പരസ്യമായി ആശങ്ക ഉന്നയിച്ച് യുഎസ് സെനറ്റ് അംഗം റിക്ക് സ്കോട്ട് രംഗത്തെത്തി. അമേരിക്കൻ സമ്മർദ്ദങ്ങളെ മറികടന്ന് പാക് പ്രധാനമന്ത്രി ടെഹ്റാനിലെ ചടങ്ങിൽ പങ്കെടുത്തത് യുഎസ് രാഷ്ട്രീയ വൃത്തങ്ങളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മധ്യസ്ഥ ശ്രമവുമായി മുന്നോട്ട് പോകുന്ന പാകിസ്താൻ ശരിക്കും ആരാണെന്നും അവരുടെ ചരിത്രം എന്താണെന്നും അമേരിക്ക കൃത്യമായി ഓർക്കേണ്ടതുണ്ടെന്ന് റിക്ക് സ്കോട്ട് എക്സിൽ (X) കുറിച്ചു.
അമേരിക്കൻ ഭീഷണിയെ തുടർന്ന് ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നേരിട്ട് ടെഹ്റാനിലെത്തിയത്. ഇത് അമേരിക്കയോടുള്ള പാകിസ്താൻ്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നാണ് വാഷിങ്ടണിലെ പൊതുവികാരം. “ഞങ്ങൾ പാകിസ്താൻ്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും അതേസമയം മധ്യസ്ഥൻ ചമയാൻ നോക്കുകയും ചെയ്യുന്ന പാകിസ്താൻ്റെ തനിനിറം മറക്കരുത്,” റിക്ക് സ്കോട്ട് മുന്നറിയിപ്പ് നൽകി. മുൻപ് ഭീകരവാദികളെ സംരക്ഷിച്ച പാകിസ്താൻ്റെ ഭൂതകാലം ഓർമ്മിപ്പിച്ചായിരുന്നു സെനറ്റർ്റെ വിമർശനം.
യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് പാകിസ്താൻ ചുക്കാൻ പിടിക്കാൻ ശ്രമിച്ചത്. എന്നാൽ ഒരു വശത്ത് അമേരിക്കയിൽ നിന്ന് സാമ്പത്തിക-സൈനിക സഹായങ്ങൾ കൈപ്പറ്റുകയും മറു വശത്ത് അമേരിക്കൻ വിരുദ്ധ ചേരിയിലുള്ള ഇറാനോട് അടുപ്പം കാണിക്കുകയും ചെയ്യുന്ന പാകിസ്താൻ്റെ ഈ ഇരട്ട നയം ഇനി വച്ചുപൊറുപ്പിക്കില്ലെന്ന സൂചനയാണ് യുഎസ് സെനറ്റർ നൽകുന്നത്. വരും നാളുകളിൽ പാകിസ്താനുള്ള അമേരിക്കൻ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ പോലും ഈ നീക്കം കാരണമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.












