ആംസ്റ്റർഡാം : നെതർലാൻഡ്‌സിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 2 ആക്രമണങ്ങളാണ് നടന്നത്. ആംസ്റ്റർഡാമിലെ ഒരു ജൂത സ്‌കൂളിൽ സ്‌ഫോടനമുണ്ടായി. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് റോട്ടർഡാമിലെ ഒരു സിനഗോഗിൽ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായിരുന്നു.
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായം ഒന്നും സംഭവിച്ചിട്ടില്ല. ജൂത സമൂഹത്തെ മനപ്പൂർവ്വം ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ അറിയിച്ചു. ആംസ്റ്റർഡാമിലെ ജൂതന്മാർ വർദ്ധിച്ചുവരുന്ന സെമിറ്റിക് വിരുദ്ധ സംഭവങ്ങൾ നേരിടുന്നുണ്ടെന്നും ഇത് പൂർണ്ണമായും അസ്വീകാര്യമാണെന്നും മേയർ വ്യക്തമാക്കി.
ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ ഒരു സിനഗോഗിന്റെ പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച ആണ് സ്ഫോടനം ഉണ്ടായത്. റോട്ടർഡാമിലെ മറ്റൊരു സിനഗോഗിന് സമീപം കാറിൽ സഞ്ചരിച്ചിരുന്ന നാല് കൗമാരക്കാരെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച ആദ്യം ബെൽജിയൻ നഗരമായ ലീജിലെ ഒരു സിനഗോഗിന് നേരെയും ആക്രമണം നടന്നിരുന്നു.








