ഇന്ത്യയോടുള്ള തന്റെ സ്നേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ദൃഢമായ സൗഹൃദവും ഒരിക്കൽ കൂടി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച ഡൽഹിയിൽ നടന്ന ‘ഇന്ത്യ ടുഡേ കോൺക്ലേവ് 2026’-ൽ ട്രംപിന്റെ വിശ്വസ്തയും പ്രമുഖ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമായ ലോറ ലൂമറാണ് പ്രസിഡന്റിന്റെ ഈ പ്രത്യേക സന്ദേശം വായിച്ചത്. വൈകാതെ തന്നെ താൻ വീണ്ടും ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും ട്രംപ് നൽകിയ സന്ദേശത്തിലുണ്ട്.
കോൺക്ലേവ് വേദിയിലെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് താൻ ട്രംപിനെ ഫോണിൽ വിളിച്ചിരുന്നുവെന്ന് ലോറ ലൂമർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോട് പറയാനായി അദ്ദേഹം നൽകിയ സന്ദേശം ലൂമർ വേദിയിൽ വായിച്ചു: “എനിക്ക് ഇന്ത്യയെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് മോദിയോടും ഇന്ത്യൻ ജനതയോടും വലിയ സ്നേഹമുണ്ടെന്ന് ദയവായി അവരെ അറിയിക്കുക. പ്രധാനമന്ത്രി മോദി അതിശയിപ്പിക്കുന്ന ഒരു നേതാവും എന്റെ നല്ല സുഹൃത്തുമാണ്. ഞാൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാൻ എത്തുമെന്ന് ഭാരതത്തിലെ ജനങ്ങളോട് പറയുക.”
ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും രാഷ്ട്രീയ പങ്കാളിത്തവും ലോകശ്രദ്ധ നേടിയ ഒന്നാണ്. 2020-ൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ‘നമസ്തേ ട്രംപ്’ എന്ന വൻ പരിപാടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന ഏടായിരുന്നു. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളുടെയും സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ട്രംപിന്റെ രാഷ്ട്രീയ പ്രചാരണങ്ങളിൽ സജീവ സാന്നിധ്യമായ ലോറ ലൂമർ, അമേരിക്കയിലെ ‘മാഗ’ മൂവ്‌മെന്റിന്റെ മുൻനിര പോരാളിയാണ്.








