മഹാരാഷ്ട്രയിൽ പാചകവാതക സിലിൻഡർ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തി ക്യൂ വർദ്ധിപ്പിക്കുന്നത് കോൺഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ചന്ദ്രപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ആവശ്യത്തിന് എൽപിജി സ്റ്റോക്ക് ഉണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. “ഗ്യാസ് കമ്പനികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ നേരിട്ട് ഔട്ട്‌ലെറ്റുകളിലേക്ക് ഓടേണ്ടതില്ല, പകരം ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തണം. കോൺഗ്രസ് ബോധപൂർവ്വം പരിഭ്രാന്തി സൃഷ്ടിക്കുന്നത് കൊണ്ടാണ് വിതരണ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്,” അദ്ദേഹം കുറ്റപ്പെടുത്തി.
നവി മുംബൈയിലെ സൻപാഡ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുലർച്ചെ 3 മണി മുതൽ തന്നെ ജനങ്ങൾ ഒഴിഞ്ഞ സിലിണ്ടറുകളുമായി നീണ്ട ക്യൂവിലാണ്. പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ പല പ്രമുഖ റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. മുംബൈ കോർപ്പറേഷൻ കാന്റീനുകളിൽ ഇപ്പോൾ ഇലക്ട്രിക് സ്റ്റൗവുകളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. റെയിൽവേ കാന്റീനുകളിലും മൈക്രോവേവ്, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.








