അസമിലെ കോൺഗ്രസ് ഭരണകാലം നുഴഞ്ഞുകയറ്റക്കാരുടെ സുവർണ്ണകാലമായിരുന്നുവെന്നും എന്നാൽ ബിജെപി സർക്കാർ അവരെ ഓരോരുത്തരെയായി പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുവാഹത്തിയിലെ ഖമാപാറയിൽ നടന്ന ‘യുവശക്തി സമാരോഹിൽ’ ലക്ഷക്കണക്കിന് യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അസം നുഴഞ്ഞുകയറ്റക്കാരുടെ സുരക്ഷിത താവളമായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നുഴഞ്ഞുകയറ്റത്തെ നിയമവിധേയമാക്കാനും സാമാന്യവൽക്കരിക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ നുഴഞ്ഞുകയറ്റക്കാർ കൈക്കലാക്കിയ 1.51 ലക്ഷം ബിഗ ഭൂമി തിരിച്ചുപിടിച്ചു. വോട്ടർ പട്ടികയിലെ നുഴഞ്ഞുകയറ്റക്കാരുടെ പേര് നീക്കം ചെയ്യുന്നതിനെ രാഹുൽ ഗാന്ധി എതിർക്കുന്നത് അവർ കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആയതുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് കാലത്ത് അസം തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നുവെന്നും നൂറുകണക്കിന് യുവാക്കൾ കൊല്ലപ്പെട്ടുവെന്നും ഷാ ഓർമ്മിപ്പിച്ചു. എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.
റാലിയിൽ പങ്കെടുക്കാനെത്തിയ 1.25 ലക്ഷത്തോളം യുവാക്കളുടെ ആവേശം കാണുമ്പോൾ അസമിൽ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരില്ലാത്ത, തീവ്രവാദമില്ലാത്ത വികസിത അസമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








