അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടക്കുന്ന സവിശേഷമായ ശ്രീരാമയന്ത്ര (ശ്രീരാമ രക്ഷായന്ത്രം) പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മാതാ അമൃതാനന്ദമയി ദേവിയും ഭക്തസംഘവും യാത്ര തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ട്രെയിനിലാണ് അമ്മയും ആയിരത്തി ഇരുനൂറോളം വരുന്ന ഭക്തരും പുറപ്പെട്ടത്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഈ ആത്മീയ യാത്ര.
ഹിന്ദു പുതുവർഷമായ ചൈത്ര നവരാത്രിയുടെ ആദ്യ ദിനമായ മാർച്ച് 19-നാണ് രാമക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമയന്ത്രം സ്ഥാപിക്കുന്നത്. ഈ പുണ്യവേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം മാതാ അമൃതാനന്ദമയി ദേവിയും വേദി പങ്കിടും. ക്ഷേത്രത്തിന്റെ രണ്ടാം നിലയിലുള്ള ‘ശ്രീരാമ നാമ മന്ദിറിന്റെ’ ഉദ്ഘാടനവും അന്നേദിവസം നടക്കും. ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ 400 ഓളം തൊഴിലാളികളെ ചടങ്ങിൽ രാഷ്ട്രപതി ആദരിക്കും.
1980-കളിൽ ചെറിയ ഭക്തസംഘങ്ങളുമായി അമ്മ ട്രെയിൻ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വലിയൊരു സംഘവുമായി അമൃതപുരിയിൽ നിന്ന് അമ്മ യാത്ര തിരിക്കുന്നത് ഇതാദ്യമായാണ്. ആശ്രമത്തിലെ സന്യാസിമാർ, ബ്രഹ്മചാരികൾ, അന്തേവാസികൾ, വിദേശികളടക്കമുള്ള ഭക്തർ എന്നിവരാണ് 1200 പേരടങ്ങുന്ന ഈ സംഘത്തിലുള്ളത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി നേതാക്കളും ആർ.എസ്.എസ് കാര്യകർത്താക്കളും ചേർന്ന് അമ്മയ്ക്ക് യാത്രയയപ്പ് നൽകി.
അയോധ്യയിലെത്തുന്ന മാതാ അമൃതാനന്ദമയി ദേവിയെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, നിർമ്മാണ സമിതി അധ്യക്ഷൻ നിപേന്ദ്ര മിശ്ര എന്നിവർ ചേർന്ന് സ്വീകരിക്കും. മാർച്ച് 22-ന് സംഘം മടക്കയാത്ര തിരിക്കും. അമ്മയുടെ സന്ദർശനം പ്രമാണിച്ച് അമൃതപുരി ആശ്രമത്തിൽ മാർച്ച് 25 വരെ ദർശനം ഉണ്ടായിരിക്കുന്നതല്ല.








