ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമുദായ സംഘടനകളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയാണ് സുധാകരൻ അദ്ദേഹത്തെ കണ്ടത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും ജി സുധാകരൻ കൂടിക്കാഴ്ച നടത്തും. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ കോൺഗ്രസ്സും അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ജി സുധാകരന്റെ സ്ഥാനാർത്ഥിത്വവും യുഡിഎഫിന്റെ പിന്തുണയും കൂടി ആയതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിൽ ഒന്നായി അമ്പലപ്പുഴ മാറി. സിപിഎമ്മിന്റെ എച്ച് സലാമാണ് അമ്പലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ എം ലിജുവിനെ പരാജയപ്പെടുത്തി എച്ച് സലാം അമ്പലപ്പുഴയിൽ വിജയിച്ചിരുന്നത്.








