പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ ഇന്ധനക്കപ്പലുകൾക്ക് സുരക്ഷിത പാത. ആഗോള വിപണിയെയും വൻശക്തികളെയും മുൾമുനയിൽ നിർത്തി ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും, ഭാരതത്തോടുള്ള പ്രത്യേക പരിഗണനയും നയതന്ത്ര സൗഹൃദവും ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. 92,712 മെട്രിക് ടൺ എൽപിജിയുമായി വന്ന ‘ഷിവാലിക്’, ‘നന്ദാദേവി’ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ ഔദ്യോഗികമായി അനുമതി നൽകി. ഭാരതത്തിന്റെ നയതന്ത്ര ഇടപെടലുകൾ കൃത്യമായ ‘ഫലം കണ്ടു’ എന്നായിരുന്നു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ഇതിനോടുള്ള പ്രതികരണം. ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലൂടെ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ തലയുയർത്തി കടന്നുപോകുന്നത് നവഭാരതത്തിന്റെ ആഗോള സ്വാധീനത്തിന്റെ തെളിവായി ദേശീയ നിരീക്ഷകർ വിലയിരുത്തുന്നു.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകമെമ്പാടും എണ്ണവില 100 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൃത്യമായി വിനിയോഗിച്ചതോടെ ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പം ഭാരതത്തിനും ഈ പ്രത്യേക ഇളവ് ലഭിച്ചു. “ഇതൊരു കൊടുക്കൽ വാങ്ങൽ അല്ല, മറിച്ച് ഭാരതവും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ്” എന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിൽ സൈനിക വിന്യാസത്തിന് ഒരുങ്ങുമ്പോഴും, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുന്ന ഭാരതത്തിന്റെ ശൈലിക്ക് ആഗോളതലത്തിൽ വലിയ അംഗീകാരമാണ് ലഭിക്കുന്നത്.
ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഉപഭോക്താവായതിനാൽ വിതരണത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടാൽ പോലും അത് കോടിക്കണക്കിന് കുടുംബങ്ങളെ ബാധിക്കുമായിരുന്നു. സെറാമിക് ടൈൽ നിർമ്മാതാക്കളും റസ്റ്റോറന്റുകളും ഇന്ധന ലഭ്യതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, വീടുകളിലേക്കുള്ള ഗ്യാസ് വിതരണത്തിന് സർക്കാർ പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. ഷിവാലിക്കും നന്ദാദേവിയും സുരക്ഷിതമായി എത്തുന്നതോടെ രാജ്യത്തെ പാചകവാതക വിതരണം കൂടുതൽ സുഗമമാകും. രാജ്യത്ത് എൽപിജിക്ക് ക്ഷാമമില്ലെന്നും ആരും പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ച് ഉറപ്പുനൽകുന്നു.










