പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും ഇറാനുനേരെയുള്ള ഇസ്രയേലിൻ്റെ പ്രത്യാക്രമണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലുണ്ടായിരുന്നു. മോദി മടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 28-നാണ് ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. മേഖലയിൽ സംഘർഷം നിലനിന്നിരുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് ഇസ്രയേൽ വലിയ പ്രാധാന്യം നൽകിയിരുന്നതായും അദ്ദേഹം മടങ്ങുന്നതുവരെ ആക്രമണം നടത്താനുള്ള തീരുമാനം ബെഞ്ചമിൻ നെതന്യാഹു സർക്കാർ നീട്ടിവെക്കുകയായിരുന്നു എന്നും അസർ വ്യക്തമാക്കി. മോദി മടങ്ങിയതിന് ശേഷം ലഭിച്ച സൈനികപരമായ അവസരം (Operational opportunity) ഉപയോഗപ്പെടുത്തിയാണ് തിരിച്ചടി നൽകിയതെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
ഇറാൻ്റെ തിരിച്ചടി ഇസ്രയേൽ പ്രതീക്ഷിച്ചിരുന്നതാണെന്നും അസർ പറഞ്ഞു. ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ച് ഇസ്രയേലിന് കൃത്യമായ ധാരണയുണ്ട്. കഴിഞ്ഞ ജൂണിൽ നടത്തിയ സൈനിക നീക്കങ്ങളിലൂടെ ഇറാൻ്റെ പ്രഹരശേഷി ഗണ്യമായി കുറയ്ക്കാൻ ഇസ്രയേലിന് സാധിച്ചിട്ടുണ്ടെന്നും അതിനാൽ ഇപ്പോൾ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗൾഫ് മേഖലയിലെ 12 രാജ്യങ്ങളെ ആക്രമിച്ചുകൊണ്ട് ഇറാനാണ് യുദ്ധം വ്യാപിക്കാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. നയതന്ത്ര ചർച്ചകൾക്ക് ഇസ്രയേൽ എപ്പോഴും തയ്യാറാണെന്നും എന്നാൽ നയതന്ത്രത്തിന്റെ വഴികൾ പൂർണ്ണമായും അടഞ്ഞപ്പോഴാണ് സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ റൂവൻ അസർ പാടെ തള്ളി. നെതന്യാഹു ജീവനോടെയുണ്ടെന്നും അദ്ദേഹം ഒരു കഫേയിലിരിക്കുന്ന ദൃശ്യങ്ങൾ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇറാൻ്റെ ആണവ പദ്ധതികൾ നിർവീര്യമാക്കുക എന്നതാണ് ഇസ്രയേലിൻ്റെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ഭാരതവും ഇസ്രയേലും തമ്മിൽ നിരവധി പൊതുവായ താല്പര്യങ്ങളുണ്ട്. ഇന്ത്യ അതിൻ്റെ നയതന്ത്ര താല്പര്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുമെന്നും ഇസ്രയേൽ ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








