ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിന് പിന്നിൽ ഇറാനുമായി പ്രത്യേക ‘അവിശുദ്ധ കൂട്ടുകെട്ടോ’ രഹസ്യ കരാറുകളോ ഇല്ലെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകുന്നത് എന്തോ പകരമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രസ്താവനയെ ജയശങ്കർ തള്ളി. ഇറാനുമായി ഭാരതത്തിന് ദീർഘകാലമായുള്ള നയതന്ത്ര ബന്ധമാണുള്ളതെന്നും, നിലവിലെ സംഘർഷ സാഹചര്യത്തിൽ ഓരോ കപ്പലിന്റെയും നീക്കം കൃത്യമായ നയതന്ത്ര ഏകോപനത്തിലൂടെയാണ് സാധ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യൻ കപ്പലുകൾക്കും ഒരേപോലെ ബാധകമായ ഒരു ‘ബ്ലാങ്കറ്റ് അറേഞ്ച്മെന്റ്’ നിലവിലില്ലെന്നും അദ്ദേഹം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചപ്പോൾ പല രാജ്യങ്ങളും ആശങ്കയിലായിരുന്നു. എന്നാൽ ഇന്ത്യൻ ടാങ്കറുകൾക്ക് മാത്രം സുരക്ഷിത പാത ലഭിച്ചത് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. “ഇറാൻ ഒരുപക്ഷേ ഇന്ത്യയുമായി ഒരു ഡീൽ ഉണ്ടാക്കിയിരിക്കാം” എന്നായിരുന്നു അമേരിക്കയുടെ സംശയം. എന്നാൽ, ഭാരതം ഒരു കരാറിനും മുതിർന്നിട്ടില്ലെന്നും പകരം സമാധാനപരമായ ചർച്ചകളിലൂടെയും ഏകോപനത്തിലൂടെയുമാണ് പ്രശ്നപരിഹാരം കാണുന്നതെന്നും ജയശങ്കർ പറഞ്ഞു. ഓരോ കപ്പലിന്റെയും യാത്ര ഓരോ ഇൻഡിവിജ്വൽ സംഭവമാണെന്നും അതിന് കൃത്യമായ നയതന്ത്ര ചാനലുകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന ഇറക്കുമതിക്കായി ഗൾഫ് രാജ്യങ്ങളെ വലിയ തോതിൽ ആശ്രയിക്കുന്ന ഭാരതത്തിന് ഹോർമുസ് കടലിടുക്കിലെ തടസ്സം വലിയ ഭീഷണിയായിരുന്നു. എന്നാൽ സംഘർഷത്തിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കാതെ, എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്തുന്ന ഭാരതത്തിന്റെ നയം ഇവിടെ വിജയിക്കുകയാണ്. വിദേശകാര്യമന്ത്രി ഇറാനിയൻ അധികൃതരുമായി നടത്തിയ നിരന്തരമായ ടെലിഫോൺ സംഭാഷണങ്ങൾ ഇതിന് കരുത്തേകി. സൈനികമായ അകമ്പടിയേക്കാൾ നയതന്ത്രപരമായ സംഭാഷണങ്ങളാണ് കപ്പലുകളുടെ സുരക്ഷയ്ക്ക് ഗുണകരമാകുന്നതെന്നാണ് ഭാരതത്തിന്റെ നിലപാട്.








