രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷ സഖ്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച് എൻഡിഎയുടെ പടയോട്ടം. ബിഹാറിൽ നടന്ന വോട്ടെടുപ്പിൽ അഞ്ച് സീറ്റുകളും തൂത്തുവാരിയ എൻഡിഎ, ഒഡീഷയിൽ രണ്ട് സീറ്റുകളിലും വിജയം ഉറപ്പിച്ചു. ബിഹാറിൽ വോട്ടെടുപ്പിനിടെ നാല് പ്രതിപക്ഷ എംഎൽഎമാർ വിട്ടുനിന്നത് മഹാസഖ്യത്തിന് തിരിച്ചടിയായപ്പോൾ, ഒഡീഷയിൽ പ്രതിപക്ഷ നിരയിലെ ക്രോസ് വോട്ടിംഗാണ് എൻഡിഎയ്ക്ക് കരുത്തായത്. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവരുൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിതീഷ് കുമാറിനും നിതിൻ നവീനും 44 എംഎൽഎമാരുടെ വീതം പിന്തുണ ലഭിച്ചു. ഉപേന്ദ്ര കുശ്വാഹയ്ക്കും രാംനാഥ് താക്കൂറിനും 42 വോട്ടുകൾ വീതം ലഭിച്ചപ്പോൾ, ആവേശകരമായ പോരാട്ടത്തിനൊടുവിൽ രണ്ടാം മുൻഗണനാ വോട്ടുകളുടെ കരുത്തിൽ ബിജെപിയുടെ ശിവേഷ് കുമാർ ആർജെഡിയുടെ എഡി സിംഗിനെ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരും ആർജെഡിയുടെ ഒരു എംഎൽഎയും വോട്ടിംഗിൽ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷത്തിന്റെ പതനത്തിന് ആക്കം കൂട്ടി. ആർജെഡി സ്ഥാനാർത്ഥിക്ക് എഐഎംഐഎമ്മും ബിഎസ്പിയും വോട്ട് നൽകിയെങ്കിലും എൻഡിഎയുടെ കരുത്തിന് മുന്നിൽ പ്രതിപക്ഷം നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കണ്ടത്.
ഒഡീഷയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ, സിറ്റിംഗ് എംപി സുജിത് കുമാർ എന്നിവർ ഉജ്ജ്വല വിജയം നേടി. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് റായിയുടെ വിജയം ബിജെഡി, കോൺഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചു. ബിജെഡിയിലെ എട്ട് എംഎൽഎമാരെങ്കിലും ദിലീപ് റായിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതായാണ് സൂചന. ബിജെഡിയിൽ നിന്ന് സാന്ത്രുപ് മിശ്ര മാത്രമാണ് വിജയിച്ചത്. ബിഹാറിലും ഒഡീഷയിലും വോട്ടിംഗിൽ വിള്ളലുണ്ടായത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.








