ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യൻ ടീം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒടുവിൽ നടന്ന മത്സരത്തിലും തോറ്റതോടെ ഇന്ത്യ 0-3 ന് പിന്നിലാവുകയും പരമ്പര ഇതിനോടകം തന്നെ കൈവിടുകയും ചെയ്തു. സ്വന്തം മണ്ണിൽ 2026 ലെ ടി20 ലോകകപ്പ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് അയർലൻഡിനോട് 0-2 ന് ഇന്ത്യ നാണംകെട്ട് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും നഷ്ടമായത്. ഇതോടെ 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ട്വന്റി-20 പരമ്പരകൾ പരാജയപ്പെടുന്നതെന്ന നാണക്കേടും ടീം സ്വന്തമാക്കി. ലോകകപ്പ് ജയിച്ചിട്ടും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തുനിന്ന് മാറ്റാനും ടൂർണമെന്റിലെ മികച്ച താരമായിരുന്ന സഞ്ജു സാംസണെ ടീമിൽ നിന്ന് പുറത്താക്കാനും കാണിച്ച അതേ മാനദണ്ഡം പരിശീലകൻ ഗംഭീറിനെതിരെയും ബി.സി.സി.ഐ പ്രയോഗിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ചീക്കി ചീക’യിലൂടെയാണ് ശ്രീകാന്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്. നിലവിലെ സാഹചര്യത്തിൽ ഗൗതം ഗംഭീറിനെ ചോദ്യം ചെയ്യാൻ ആരുമില്ലെന്നും അദ്ദേഹത്തെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോയെന്നും ശ്രീകാന്ത് ചോദിച്ചു. രണ്ടു മാസം മുൻപ് ലോകകപ്പ് ജയിച്ചതാണ് ഗംഭീറിനെ മാറ്റാതിരിക്കാൻ കാരണമായി പറയുന്നതെങ്കിൽ, അതേ ലോകകപ്പ് തന്നെയാണ് സൂര്യകുമാർ യാദവും ജയിച്ചുതന്നത്. വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇവിടെയുള്ളത്. സഞ്ജു സാംസണെയും സൂര്യകുമാറിനെയും മാറ്റാമെങ്കിൽ ഗൗതം ഗംഭീറിനെയും പരിശീലക സ്ഥാനത്തുനിന്ന് നീക്കാൻ ബോർഡ് തയ്യാറാകണമെന്ന് ശ്രീകാന്ത് തുറന്നടിച്ചു. ഗംഭീറിന്റെ കീഴിൽ ഇന്ത്യ രണ്ട് ഐസിസി ട്രോഫികൾ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഭരണകാലത്ത് പല ഫോർമാറ്റുകളിലായി നിരവധി ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവികളാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരകളിൽ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതും ശ്രീലങ്കയിൽ നേരിട്ട 0-2 ന്റെ ഏകദിന പരമ്പര തോൽവിയും ഇതിൽ ഉൾപ്പെടുന്നു.
പരിശീലക സ്ഥാനത്ത് തുടരുന്നതിൽ ഗൗതം ഗംഭീറിന് യാതൊരുവിധ ആശങ്കയുമില്ലാത്തത് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആരുമില്ലാത്തതുകൊണ്ടാണെന്ന് ശ്രീകാന്ത് വിശ്വസിക്കുന്നു. എത്ര വലിയ പരാജയങ്ങൾ ഉണ്ടായാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന മട്ടിലാണ് ഗംഭീറിന്റെ പെരുമാറ്റം. ഇന്നലെ മത്സരം തോറ്റതിന് ശേഷവും യാതൊരു കുലുക്കവുമില്ലാതെ കടല തിന്നുകൊണ്ട് സുഖമായി ഇരിക്കുന്ന ഗംഭീറിനെയാണ് കണ്ടതെന്നും, ഇത്രയധികം വൈറ്റ്‌വാഷുകൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ കസേരയ്ക്ക് യാതൊരു ഇളക്കവുമില്ലെന്നും ശ്രീകാന്ത് പരിഹസിച്ചു. ആർക്കും തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഭാവത്തിലാണ് അദ്ദേഹത്തിന്റെ സംസാരമെന്നും മുൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഗംഭീറിന്റെ കാലയളവിൽ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യ വലിയ തിരിച്ചടിയാണ് നേരിട്ടത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കാൻ കഴിയാതെ ഇന്ത്യ പുറത്തായിരുന്നു. ആദ്യ രണ്ട് സൈക്കിളുകളിലും ഇന്ത്യ റണ്ണേഴ്സ് അപ്പുകളായിരുന്നു. ആ പരാജയ പരമ്പരകൾ ഇപ്പോഴും തുടരുകയാണെന്ന് ശ്രീകാന്ത് ഓർമ്മിപ്പിച്ചു.












