വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ 15 ഇന്ത്യൻ സഞ്ചാരികൾ മരണപ്പെട്ടു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമുൾപ്പെടെ 36 പേരുമായി സഞ്ചരിച്ച ബോട്ടാണ് ശക്തമായ തിരമാലകളിൽപ്പെട്ട് കടലിൽ മറിഞ്ഞത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട 21 പേരെ മറ്റ് വിനോദസഞ്ചാര ബോട്ടുകളുടെയും വിയറ്റ്‌നാം കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാജ്യാന്തര വിനോദസഞ്ചാര മേഖലയെ നടുക്കിയ ദുരന്തമുണ്ടായത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് വരികയായിരുന്ന ‘ഓഷ്യൻ പേൾ ഐലൻഡ്’ കമ്പനിയുടെ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിന് ഏകദേശം 400 മീറ്റർ അകലെ വെച്ച് ബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ അഞ്ച് മിനിറ്റിനകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ബോട്ട് പൂർണ്ണമായും തലകീഴായി മറിഞ്ഞതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങിക്കിടന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. തുടർന്ന് വിയറ്റ്‌നാം നേവിയും കോസ്റ്റ് ഗാർഡും അതിർത്തി രക്ഷാസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെടുക്കാനായത്. എന്നാൽ അപ്പോഴേക്കും 15 പേർ ജീവൻ വെടിഞ്ഞിരുന്നു.
അപകടത്തെക്കുറിച്ച് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിയറ്റ്‌നാം പ്രാദേശിക അധികാരികളുമായി ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചു വരികയാണെന്നും എംബസി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും ഹാനോയിയിലുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിലേക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിലും ഹാനോയിയിലെ കൺട്രോൾ റൂമിലേക്ക് +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. മരണപ്പെട്ട ഇന്ത്യക്കാർ ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ ഫു ക്വോക്കിലേക്ക് സമീപകാലത്തായി ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിൽ വർദ്ധിച്ചിരുന്നു.












