ആത്മീയതയുടെയും വിദ്യാഭ്യാസത്തിന്റെയും മറവിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 19 വയസ്സുകാരനായ ഡെന്റൽ വിദ്യാർത്ഥി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ (ATS) പിടിയിലായി. നിരോധിത ഭീകര സംഘടനയായ ഐസിസിന്റെ (ISIS) ഓൺലൈൻ മോഡ്യൂളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഹാരിഷ് അലി എന്ന യുവാവാണ് പിടിയിലായത്. സഹാരൺപൂർ സ്വദേശിയായ ഇയാൾ മൊറാദാബാദിലെ കോളേജിൽ ബിഡിഎസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഇന്ത്യയിൽ ഐസിസ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാളെ പോലീസ് പൊക്കിയത്.ഇൻസ്റ്റാഗ്രാം, സെഷൻ (Session), ഡിസ്‌കോർഡ് (Discord) തുടങ്ങിയ എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വഴിയാണ് ഹാരിഷ് വിദേശത്തുള്ള ഐസിസ് ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നത്. ഭാരതത്തിൽ ഷരിയ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ‘ഖിലാഫത്ത്’ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഗ്രൂപ്പുകൾ പ്രവർത്തിപ്പിച്ചിരുന്നത്. “അൽ ഇത്തിഹാദ് മീഡിയ ഫൗണ്ടേഷൻ” (Al Ittihad Media Foundation) എന്ന പേരിൽ ഇയാൾ ഒരു പ്രത്യേക ഓൺലൈൻ ഗ്രൂപ്പ് തന്നെ നടത്തിയിരുന്നു. വ്യാജ പേരുകളിലും വിപിഎൻ (VPN) ഉപയോഗിച്ചും നിരവധി ഗ്രൂപ്പുകൾ സൃഷ്ടിച്ച ഹാരിഷ്, തീവ്രവാദ ആശയങ്ങളുള്ള യുവാക്കളെ കണ്ടെത്തി അവരെ ഐസിസിലേക്ക് ആകർഷിക്കാനാണ് ശ്രമിച്ചിരുന്നതെന്ന് എടിഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
യുപി എടിഎസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ലഖ്‌നൗ പോലീസാണ് യുഎപിഎ (UAPA), ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര തലത്തിലുള്ള ഐസിസ് ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യുവാക്കളെ ഇയാൾ ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്ന് തീവ്രവാദ സാഹിത്യങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പടരുന്നത് തടയാൻ കർശന നിരീക്ഷണം തുടരുമെന്ന് എടിഎസ് അറിയിച്ചു. ഹാരിഷിന് പുറമെ ഉത്തർപ്രദേശിലെ മറ്റ് ഭാഗങ്ങളിൽ ആർക്കെങ്കിലും ഈ മോഡ്യൂളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്











