ഐക്യരാഷ്ട്രസഭയുടെ വേദിയിൽ പാകിസ്താൻ്റെ ഇസ്ലാമോഫോബിയ വാദങ്ങളുടെ മുനയൊടിച്ച് ഇന്ത്യ. ഇസ്ലാമോഫോബിയ എന്നത് പാകിസ്താൻ കെട്ടിച്ചമച്ച വെറും സാങ്കൽപ്പിക കഥകൾ മാത്രമാണെന്നും ഒരു മതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ വിശ്വാസങ്ങളെയും തുല്യമായി കാണാനാണ് ഐക്യരാഷ്ട്രസഭ ശ്രമിക്കേണ്ടതെന്നും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ഹരീഷ് പർവ്വതനേനി തുറന്നടിച്ചു. അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ചെറുത്തുനിൽപ്പ് ദിനത്തോടനുബന്ധിച്ച് യുെന്നും ഇസ്ലാമിക് കോ-ഓപ്പറേഷനും (OIC) ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്താനെയും ഒഐസിയെയും ഇന്ത്യ പരോക്ഷമായി കടന്നാക്രമിച്ചത്. മതത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ഭിന്നതകൾ വർദ്ധിപ്പിക്കുകയേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്താൻ്റെ പേര് നേരിട്ട് പരാമർശിക്കാതെ തന്നെ അയൽരാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ പർവ്വതനേനി എണ്ണിപ്പറഞ്ഞു. സ്വന്തം രാജ്യത്തെ അഹ്‌മദിയാ സമൂഹത്തെ അടിച്ചമർത്തുന്നവർ, അഫ്‌ഗാൻ അഭയാർഥികളെ ക്രൂരമായി നാടുകടത്തുന്നവർ, വിശുദ്ധ റമദാൻ മാസത്തിൽ പോലും വ്യോമാക്രമണം നടത്തുന്നവർ എന്നിവർക്ക് മതപരമായ ഐക്യദാർഢ്യത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പാകിസ്താൻ്റെ അവകാശവാദങ്ങളെ പരിഹാസ്യമാക്കുന്നു. മതപരമായ വിവേചനത്തിനെതിരായ പോരാട്ടങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണയ്ക്കുന്നു. എന്നാൽ ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളുടെ ജന്മനാടായ ഇന്ത്യ എല്ലാ മതവിശ്വാസികൾക്കും തുല്യ പരിഗണന നൽകുന്ന വീടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ സമാധാനപരമായി വസിക്കുന്നുണ്ട്. ജമ്മു കശ്‌മീരിലെയടക്കം ഇന്ത്യൻ മുസ്ലീങ്ങൾ ജനാധിപത്യപരമായി തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. പാകിസ്ഥാൻ്റെ പ്രേരണയാൽ ഒഐസി ഇന്ത്യക്കെതിരെ ആവർത്തിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തോടുള്ള പാകിസ്താൻ്റെ ശത്രുതയാണ് ഇസ്ലാമോഫോബിയ എന്ന പേരിൽ പുറത്തുവരുന്നത്. ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത നിഷ്പക്ഷതയിലാണെന്നും 1981-ലെ പ്രഖ്യാപന പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന് മുൻഗണന നൽകാതെ എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ യുഎൻ ബാധ്യസ്ഥമാണെന്നും ഹരീഷ് പർവ്വതനേനി കൂട്ടിച്ചേർത്തു.








