ഭാരതത്തിന്റെ അഖണ്ഡതയെയും ആഭ്യന്തര സുരക്ഷയെയും വെല്ലുവിളിക്കാൻ ശ്രമിച്ച കുപ്രസിദ്ധ അമേരിക്കൻ കൂലിപ്പടയാളി (Mercenary) മാത്യു വാൻഡൈക്കിനെയും ആറ് യുക്രൈൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (NIA) പിടികൂടിയിരിക്കുകയാണ്. സിനിമകളെ വെല്ലുന്ന നീക്കത്തിലൂടെ കൊൽക്കത്ത, ലഖ്‌നൗ, ഡൽഹി വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ എൻഐഎ പൊക്കിയത്. മിസോറം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടന്ന് ഭീകരസംഘടനകൾക്ക് ആയുധ പരിശീലനവും ഡ്രോൺ സാങ്കേതികവിദ്യയും കൈമാറാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. സായുധ പോരാട്ടങ്ങളിലൂടെ പല വിദേശ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ മുൻപന്തിയിൽ നിന്ന വാൻഡൈക്കിന്റെ അറസ്റ്റ് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. ഭാരതത്തിൽ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടന്ന ഈ നീക്കം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് എൻഐഎ പരിശോധിക്കുന്നുണ്ട്.
ലിബിയൻ ആഭ്യന്തരയുദ്ധത്തിൽ മുഅമ്മർ ഗദ്ദാഫി ഭരണകൂടത്തെ അട്ടിമറിക്കാൻ വിമതർക്കൊപ്പം ചേർന്ന് പട നയിച്ചതോടെയാണ് മാത്യു വാൻഡൈക്ക് എന്ന പേര് ലോകശ്രദ്ധ നേടുന്നത്. ഇറാഖിലെ ഐസിസ് വിരുദ്ധ പോരാട്ടം, സിറിയൻ സിവിൽ വാർ, റഷ്യക്കെതിരായ യുക്രൈയ്ൻ പടയാളികളുടെ പരിശീലനം തുടങ്ങി ലോകത്തെ പ്രധാന സംഘർഷ മേഖലകളിലെല്ലാം ഇയാൾ ഒരു നിഴൽ സാന്നിധ്യമായിരുന്നു. ‘സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ’ (SOLI) എന്ന പേരിൽ സ്വന്തം സൈനിക പരിശീലന കേന്ദ്രം നടത്തുന്ന ഇയാൾ, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (CIA) അനൗദ്യോഗിക ചാരനാണെന്ന ആരോപണം ശക്തമാണ്. ഔദ്യോഗികമായി പദവികളില്ലെങ്കിലും അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏത് രാജ്യത്തും നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ കഴിവുള്ള ഇയാൾ ഒരു ‘ഇന്റർനാഷണൽ ദുരന്തർ’ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മിസോറം പോലുള്ള നിയന്ത്രിത മേഖലകളിൽ (Restricted Area) പാസ്പോർട്ട് നിയമങ്ങൾ ലംഘിച്ച് നുഴഞ്ഞുകയറിയ ഇവർ, മണിപ്പൂരിലെ കുക്കി വിമതർ ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ ആക്രമണങ്ങളിൽ പരിശീലനം നൽകിയെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. യുറോപ്പിൽ നിന്ന് ഡ്രോണുകൾ ഇറക്കുമതി ചെയ്യാനും ജാമിംഗ് സാങ്കേതികവിദ്യ കൈമാറാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വംശീയ കലാപങ്ങൾ ആളിപ്പടർത്താനും ഭാരതത്തിന്റെ അതിർത്തികളെ അസ്ഥിരപ്പെടുത്താനുമുള്ള ഈ വിദേശ നീക്കം എൻഐഎയുടെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. പ്രതികളെ ഡൽഹി പാട്യാല ഹൗസ് കോടതി 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം വിതയ്ക്കാൻ എത്തുന്ന ഏത് വമ്പൻ സ്രാവായാലും നിയമത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് ഈ അറസ്റ്റിലൂടെ രാജ്യം നൽകുന്നത്.








