2027-ലെ ഏകദിന ലോകകപ്പിൽ നിന്ന് മുതിർന്ന താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഒഴിവാക്കരുതെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റിനോടും സെലക്ടർമാരോടും ശക്തമായി ആവശ്യപ്പെട്ട് 2011-ലെ ലോകകപ്പ് ജേതാവായ മുൻ ഇന്ത്യൻ പേസർ മുനാഫ് പട്ടേൽ രംഗത്ത്. സമീപകാലത്തായി ഓരോ പരമ്പരയിലും തങ്ങളുടെ യോഗ്യത തെളിയിക്കേണ്ടി വരുന്ന രീതിയിൽ കനത്ത സമ്മർദ്ദവും വിമർശനങ്ങളും നേരിടുന്ന ഇരുതാരങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് മുനാഫ് സംസാരിച്ചത്. സ്പോർട്സ് ജേണലിസ്റ്റ് വിമൽ കുമാറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ, വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തൂണുകൾ കോഹ്‌ലിയും രോഹിതുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ ചില ഇതിഹാസ താരങ്ങളെ നിർദാഷിണ്യം ടീമിൽ നിന്ന് പുറത്താക്കിയതുപോലെയുള്ള സമീപനം ഈ രണ്ട് കളിക്കാരോടും കാണിക്കരുതെന്നും, വരാനിരിക്കുന്ന ലോകകപ്പ് കളിച്ചു ജയിച്ച് സ്വന്തം താല്പര്യപ്രകാരം അന്തസ്സോടെ പടിയിറങ്ങാൻ അവർക്ക് അവസരം നൽകണമെന്നും മുനാഫ് ആവശ്യപ്പെട്ടു. നിലവിൽ അവർ കളിച്ചുകൊണ്ടിരിക്കുന്ന ഫോർമാറ്റിൽ നിന്ന് അവരെ മാറ്റിനിർത്താൻ ആർക്കും സാധിക്കില്ലെന്നും, ഇന്നും മികച്ച പ്രകടനങ്ങളിലൂടെ തങ്ങളുടെ കരുത്ത് തെളിയിക്കുന്ന ഇത്തരം ഇതിഹാസങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കാൻ നോക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എത്രത്തോളം ഫിറ്റ്നസ് നിലനിർത്തിയാലും തങ്ങൾക്ക് കളിക്കാൻ സാധിക്കുന്ന അവസാന ലോകകപ്പാണിത് എന്ന് ഇരുവർക്കും കൃത്യമായി അറിയാമെന്നും, അതിനാൽ കിരീടവിജയത്തോടെ സന്തോഷത്തോടെ വിരമിക്കാൻ അവരെ അനുവദിക്കുകയാണ് വേണ്ടതെന്നും മുനാഫ് കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2027-ലെ ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാക്കണമെങ്കിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യം അനിവാര്യമാണെന്ന് മുനാഫ് പട്ടേൽ അടിവരയിട്ടു പറഞ്ഞു. കോഹ്‌ലിയുടെയും രോഹിതിന്റെയും കരിയർ അവസാനിച്ചുവെന്ന് കരുതുന്നവർക്ക് തെറ്റുപറ്റിയതാണെന്നും, നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഇവർക്ക് പകരക്കാരാകാൻ തക്കവണ്ണം ആരും തന്നെ വളർന്നു വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തെ ഇവരുടെ റെക്കോർഡുകൾ പരിശോധിച്ചാൽ ആർക്കും അത് ബോധ്യപ്പെടുമെന്നും, ഈ ഫോർമാറ്റിൽ കോഹ്‌ലിക്ക് 50-ലധികം സെഞ്ചുറികളും രോഹിതിന് മുപ്പതിലധികം സെഞ്ചുറികളുമുണ്ടെന്നും ഇന്നും ലോകത്തിലെ മികച്ച ബൗളർമാർ ഇവരെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിഭ ഒരിക്കലും അവസാനിക്കുന്നില്ലെന്നും പുതിയ കളിക്കാർ ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പാകപ്പെട്ടു വരുന്നതേയുള്ളൂവെന്നും വ്യക്തമാക്കിയ മുനാഫ്, ലോകകപ്പിനായി ഇനി അധികം സമയമില്ലാത്ത സാഹചര്യത്തിൽ ഇവരെ മാറ്റിനിർത്തി എങ്ങനെ ജയിക്കാനാണെന്നും ചോദിച്ചു. ഏകദിന ക്രിക്കറ്റിൽ 299 ഇന്നിങ്സുകളിൽ നിന്ന് 58.71 ശരാശരിയിൽ 54 സെഞ്ചുറികളും 77 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 14,797 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയിട്ടുള്ളത്. മറുഭാഗത്ത് 277 ഇന്നിങ്സുകളിൽ നിന്ന് 48.83 ശരാശരിയിൽ 33 സെഞ്ചുറികളും 62 അർദ്ധസെഞ്ചുറികളും സഹിതം 11,720 റൺസ് രോഹിത് ശർമ്മയും സ്വന്തമാക്കിയിട്ടുണ്ട്. ജൂലൈ 14 ചൊവ്വാഴ്ച ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇരുവരും ഒന്നിച്ച് വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ കളത്തിലിറങ്ങാനിരിക്കെയാണ് മുനാഫിന്റെ ഈ ശ്രദ്ധേയമായ പ്രതികരണം.












