ന്യൂസിലൻഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറങ്ങാൻ (Nap break) പ്രത്യേക സമയം അനുവദിക്കണമെന്ന് ഇന്ത്യൻ സംഘം ആവശ്യപ്പെട്ടതായുള്ള വിദേശ മാദ്ധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി ഔദ്യോഗിക വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയുടെ പ്രായം ചൂണ്ടിക്കാണിച്ച് ഓക്ക്‌ലൻഡ് സന്ദർശന വേളയിൽ വിശ്രമവേളകൾ വേണമെന്ന് ഇന്ത്യയുടെ സുരക്ഷാ-മുൻകൂർ സംഘം ആവശ്യപ്പെട്ടെന്നായിരുന്നു ന്യൂസിലൻഡ് മാധ്യമമായ ‘സ്റ്റഫ്’ (Stuff) റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാദങ്ങളെ കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള, മിനിറ്റുകൾ പോലും ഇടവേളകളില്ലാത്ത പ്രധാനമന്ത്രിയുടെ മാരത്തൺ ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാതൊരുവിധ ആധികാരികതയുമില്ലാതെ പ്രായത്തെ മുൻനിർത്തി നൽകിയ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ തന്നെയാണ് യഥാർത്ഥത്തിൽ ‘ഉറങ്ങിപ്പോയത്’ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഈ വർഷം സെപ്റ്റംബർ 17-ന് 76 വയസ്സ് തികയുന്ന പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ പരിഹസിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും തുർക്കിയിലെ ഔദ്യോഗിക മാധ്യമ ഹാൻഡിലായ ‘ക്ലാഷ് റിപ്പോർട്ടും’ ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികളുടെ പട്ടിക പരിശോധിച്ചാൽ ഈ വാദങ്ങളെല്ലാം പൊളിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തുടർച്ചയായി 12 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന അതിശക്തമായ നയതന്ത്ര ചർച്ചകളും പ്രവാസി സംഗമങ്ങളും ഉൾപ്പെടെയുള്ള തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിക്ക് ന്യൂസിലൻഡിൽ ഉണ്ടായിരുന്നത്. വിശ്രമിക്കാൻ പോലും സമയമില്ലാതെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് അദ്ദേഹം ഓടിയെത്തുകയായിരുന്നു.
40 വർഷത്തിന് ശേഷം ന്യൂസിലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രപരമായ പ്രാധാന്യമുള്ള ഈ യാത്രയെ തരംതാഴ്ത്താൻ ലക്ഷ്യമിട്ടായിരുന്നു ഈ മാധ്യമ നുണപ്രചാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായുള്ള കൂടിക്കാഴ്ചയും കിയ ഓറ മോദി എന്ന പ്രവാസി പരിപാടിയും ഉൾപ്പെടെ അതീവ ഊർജ്ജസ്വലതയോടെയാണ് മോദി പൂർത്തിയാക്കിയത്. യാതൊരുവിധ ഉറവിടവുമില്ലാത്ത വാർത്തകൾ നൽകി സ്വയം പരിഹാസ്യരായ ന്യൂസിലൻഡ് മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും വൻ ട്രോളുകളാണ് ഉയരുന്നത്.












