ഭാരതത്തിന്റെ പരമാധികാരത്തെയും ആഭ്യന്തര സുരക്ഷയെയും വെല്ലുവിളിക്കുന്ന തരത്തിൽ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവരുന്ന ദേശവിരുദ്ധവും അസന്തുലിതവുമായ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. തിയേറ്റർ റിലീസുകൾക്ക് പുറമെ ഒടിടി വഴി നേരിട്ട് പൊതുപ്രദർശനത്തിന് എത്തുന്ന ചിത്രങ്ങൾക്കും സെൻസർ ബോർഡിന്റെ (CBFC) കർശനമായ അനുമതി നിർബന്ധമാക്കാനാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നീക്കം. ദിൽജിത്ത് ദൊസാഞ്ജ് നായകനായ ‘സത്‌ലജ്’ (Satluj) എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ലൂപ്ഹോളുകൾ (നിയമത്തിലെ പോരായ്മകൾ) മുതലെടുത്ത് റിലീസ് ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യസുരക്ഷ മുൻനിർത്തിയുള്ള ഈ നിർണ്ണായക തീരുമാനം. ഭാരതവിരുദ്ധ അജണ്ടകൾ ഒളിച്ചുകടത്താനുള്ള താവളമായി ഡിജിറ്റൽ മാധ്യമങ്ങളെ മാറ്റാൻ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് മോദി സർക്കാർ ഇതിലൂടെ നൽകുന്നത്.
പഞ്ചാബിലെ ഭീകരവാദ കാലഘട്ടത്തെ പശ്ചാത്തലമാക്കി ഹണി ടെഹ്‌റാൻ സംവിധാനം ചെയ്ത ‘സത്‌ലജ്’ (മുമ്പ് പഞ്ചാബ് 95, ഘല്ലൂഘാര എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ചിത്രം) തിയേറ്റർ റിലീസിനായി സെൻസർ ബോർഡിനെ സമീപിച്ചപ്പോൾ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും വിരുദ്ധമായ 127 കട്ടുകളാണ് ബോർഡ് നിർദ്ദേശിച്ചിരുന്നത്. ഭീകരവാദികളുടെ ക്രൂരതകളെ വെള്ളപൂശുകയും സുരക്ഷാസേനയെ മാത്രം പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന അസന്തുലിതമായ ഒരു നറേറ്റീവാണ് ചിത്രത്തിലുള്ളതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ ഈ നിർദ്ദേശങ്ങളെ മറികടക്കാൻ അണിയറപ്രവർത്തകർ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സെൻസർഷിപ്പ് ഇല്ലെന്ന നിയമം ആയുധമാക്കുകയായിരുന്നു. തുടർന്ന് യാതൊരുവിധ കട്ടിംഗും കൂടാതെ ‘സീ5’ (ZEE5) പ്ലാറ്റ്‌ഫോമിലൂടെ ചിത്രം രഹസ്യമായി റിലീസ് ചെയ്തു. എന്നാൽ ഭാരതത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും വെല്ലുവിളിയാകുന്ന ഈ നീക്കത്തെ ഉടൻ തന്നെ തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ, ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരം രാജ്യസുരക്ഷ മുൻനിർത്തി ചിത്രം ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും അടിയന്തരമായി ബ്ലോക്ക് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
ഈ സംഭവത്തോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സ്വയം നിയന്ത്രണ സംവിധാനം (Self-Regulation) പരാജയമാണെന്നും ഡിജിറ്റൽ ഇടങ്ങളിൽ പൂർണ്ണമായ സെൻസർഷിപ്പ് അനിവാര്യമാണെന്നുമുള്ള നിലപാടിലേക്ക് കേന്ദ്രം എത്തിയത്. സെൻസർ ബോർഡ് വിലക്കുന്ന ഉള്ളടക്കങ്ങൾ ഒടിടി വഴി ജനങ്ങളിലേക്ക് എത്തിച്ച് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്ന ടൂൾകിറ്റ് മാഫിയകൾക്കുള്ള കനത്ത പ്രഹരമായിരിക്കും പുതിയ നിയമനിർമ്മാണം. ഭാരതത്തിന്റെ സൈന്യത്തെയും സുരക്ഷാ വിഭാഗങ്ങളെയും അപകീർത്തിപ്പെടുത്തുന്നതും, വിഘടനവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ യാതൊരു ഉള്ളടക്കവും ഇനി ഒടിടിയിൽ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്രം. വരും ദിവസങ്ങളിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പൂർണ്ണമായി ബാധകമാകുന്ന സെൻസർഷിപ്പ് നിയമങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് വിവരം.












