പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ആഗോള വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ നാവിഗേഷൻ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇന്ത്യയും യുഎഇയും ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
പശ്ചിമേഷ്യയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ രാജ്യറ്റൈൻ വലിയ ആശങ്കയുണ്ട്. ഇതിൽ 40 ലക്ഷത്തോളം പേർ യുഎഇയിൽ മാത്രം താമസിക്കുന്നവരാണ്. യുഎഇയിലെ വിവിധയിടങ്ങളിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ചില ഇന്ത്യക്കാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് മോദി ചർച്ച ചെയ്തു.
ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഫുജൈറയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന ഒരു ടാങ്കറിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ മോദി വാഗ്ദാനം ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ള വിവിധ അറബ് നേതാക്കളുമായി പ്രധാനമന്ത്രി മോദി നിരന്തരം സംസാരിച്ചുവരികയാണ്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ നയതന്ത്ര തലത്തിൽ വലിയ ഇടപെടലുകളാണ് നടത്തുന്നത്.








