ഇറാൻ ഒരു ഭീഷണിയല്ലെന്ന് അവകാശപ്പെട്ട് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTCമേധാവി ജോസഫ് കെന്റ് രാജിവെച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റ് പദവി ഒഴിഞ്ഞത് നല്ല കാര്യമാണെന്നും സുരക്ഷാ കാര്യങ്ങളിൽ അദ്ദേഹം എപ്പോഴും ദുർബലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു
“ഞാൻ അവന്റെ പ്രസ്താവന വായിച്ചു. അവൻ നല്ലൊരു മനുഷ്യനാണെന്ന് ഞാൻ കരുതിയിരുന്നു, പക്ഷേ സുരക്ഷയുടെ കാര്യത്തിൽ അവൻ എപ്പോഴും പിന്നിലായിരുന്നു,” ട്രംപ് പരിഹസിച്ചു. ഇറാൻ ഒരു ഭീഷണിയല്ലെന്ന് വിശ്വസിക്കുന്ന ആരെയും തന്റെ ഭരണകൂടത്തിൽ ആവശ്യമില്ലെന്നും അങ്ങനെയുള്ളവർ ബുദ്ധിയുള്ളവരല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും വലിയ ഭീഷണിയാണെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിന്നു.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ജോസഫ് കെന്റ് തന്റെ സ്ഥാനം ഒഴിഞ്ഞത്. ഇറാൻ അമേരിക്കയ്ക്ക് ഉടനടി ഭീഷണിയൊന്നും ഉയർത്തുന്നില്ലെന്നും ഇസ്രായേലിന്റെ സമ്മർദ്ദം മൂലമാണ് ട്രംപ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ ആരോപിച്ചു. “എന്റെ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഇറാമിലെ ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ എനിക്ക് കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ഭീഷണിയല്ല. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് നമ്മൾ ഈ യുദ്ധം തുടങ്ങിയതെന്ന് വ്യക്തമാണ്,” കെന്റ് തന്റെ കത്തിൽ കുറിച്ചു.
അമേരിക്കയെ കൂടുതൽ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടാതെ പുതിയൊരു പാത തിരഞ്ഞെടുക്കാൻ കെന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. “നമ്മൾ ഇറാനിൽ എന്താണ് ചെയ്യുന്നതെന്നും ആർക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും നിങ്ങൾ ചിന്തിക്കണം. ധീരമായ നടപടി എടുക്കേണ്ട സമയം ഇതാണ്. നിങ്ങൾക്ക് ഈ പാത മാറ്റാം, അല്ലെങ്കിൽ രാജ്യത്തെ തകർച്ചയിലേക്ക് വിടാം. തീരുമാനങ്ങൾ നിങ്ങളുടെ കൈകളിലാണ്,” അദ്ദേഹം കുറിച്ചു.








