പാർലമെന്റിലെ പതിവ് ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും അവധി നൽകി രാജ്യസഭയിൽ ഇന്ന് ചിരിയുടെ മാലപ്പടക്കം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിനിടയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ തമാശരൂപേണയുള്ള പരാമർശങ്ങളാണ് സഭയെ പൊട്ടിച്ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പ്രധാന ‘ട്രോൾ’. 54 വർഷമായി തനിക്ക് ദേവഗൗഡയെ അറിയാമെന്നും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ ഖാർഗെ, “അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ കല്യാണം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന് പറഞ്ഞതോടെ സഭ ഒന്നടങ്കം ചിരിയിലാണ്ടു. സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖാർഗെയുടെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്നത് കാണാമായിരുന്നു.
കർണാടക രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും ജെഡിഎസ്-കോൺഗ്രസ് ബന്ധവും പിന്നീട് ജെഡിഎസ് എൻഡിഎയുടെ ഭാഗമായതും സൂചിപ്പിച്ചായിരുന്നു ഖാർഗെയുടെ ഈ പരാമർശം. 2018-ൽ കർണാടകയിൽ സഖ്യമുണ്ടാക്കി ഭരിച്ചതും പിന്നീട് ഭരണം തകർന്നതും തുടർന്ന് ദേവഗൗഡ ബിജെപിയുമായി അടുത്തതും ഖാർഗെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയായിരുന്നു. ദേവഗൗഡയെ കൂടാതെ എൻസിപി നേതാവ് ശരദ് പവാർ, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും ഖാർഗെ വികാരാധീനനായി സംസാരിച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയെയും ഖാർഗെ വെറുതെ വിട്ടില്ല. “അദ്ദേഹം എപ്പോഴും മോദിജിയെ പുകഴ്ത്തി കവിതകൾ ചൊല്ലും, അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ല” എന്ന ഖാർഗെയുടെ പരിഹാസം കോൺഗ്രസ് അംഗങ്ങൾക്കിടയിലും പുഞ്ചിരി പടർത്തി.
നേരത്തെ വിരമിക്കുന്ന അംഗങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് പുതുതായി വരുന്ന എംപിമാർക്ക് പാഠപുസ്തകമാണെന്ന് അഭിപ്രായപ്പെട്ടു. ദേവഗൗഡ, ഖാർഗെ, ശരദ് പവാർ എന്നിവർ ജീവിതത്തിന്റെ പകുതിയിലധികം പാർലമെന്ററി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചവരാണെന്നും അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും മോദി പറഞ്ഞു. സഭയിലെ തമാശകളും ഹാസ്യരസങ്ങളും കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, അത്താവാലെയെ ‘എവർഗ്രീൻ’ എന്നാണ് വിശേഷിപ്പിച്ചത്. രാജ്യസഭയിലെ 37 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. വിരമിക്കുന്ന പല പ്രമുഖരും സഭയിലേക്ക് തിരിച്ചെത്തുമ്പോൾ ചിലർ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടരുമെന്നും മോദി ഓർമ്മിപ്പിച്ചു.









