ഉത്തർപ്രദേശിൽ ബിജെപി സർക്കാർ ഒൻപത് വർഷം പൂർത്തിയാക്കുന്ന വേളയിൽ സംസ്ഥാനത്തിന്റെ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുധനാഴ്ച നടന്ന വാർഷിക പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഉത്തർപ്രദേശ് കൈവരിച്ച നേട്ടങ്ങൾ പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശത്തിന്റെയും ജനങ്ങളുടെ സഹകരണത്തിന്റെയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകളുടെ കാലത്ത് ക്രമസമാധാനം തകരുകയും യുവാക്കൾ സംസ്ഥാനം വിടാൻ നിർബന്ധിതരാവുകയും ചെയ്ത സാഹചര്യം യോഗി ഓർമ്മിപ്പിച്ചു. “ഒൻപത് വർഷം മുമ്പ് നമ്മുടെ കർഷകർ ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടികൾക്കും വ്യാപാരികൾക്കും സുരക്ഷയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നവരാത്രിയും റമദാൻ മാസവും ഒരുമിച്ച് വന്നിട്ടും സംസ്ഥാനത്ത് എവിടെയെങ്കിലും സംഘർഷമോ കർഫ്യൂവോ ഉണ്ടോ?” അദ്ദേഹം ചോദിച്ചു. ഭയമില്ലാതെ എല്ലാ ആഘോഷങ്ങളും ജനങ്ങൾ ഒത്തൊരുമയോടെ ആഘോഷിക്കുന്നുവെന്നത് സുരക്ഷയുടെ തെളിവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2029-30 സാമ്പത്തിക വർഷത്തോടെ ഉത്തർപ്രദേശിനെ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, മാർച്ച് 28-ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന ജേവാർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ സംസാരിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. 2017-ന് മുമ്പ് ഗുണ്ടകളും മാഫിയകളുമാണ് ഭരണം നടത്തിയിരുന്നതെന്നും അഖിലേഷ് യാദവിന്റെ കാലത്ത് സംസ്ഥാനം തകരുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2017-നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മറ്റൊരു ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പഥക്കും മുൻ സർക്കാരിനെ പരിഹസിച്ചു. “പണ്ട് തകർന്ന റോഡുകൾ കാണുമ്പോഴാണ് നമ്മൾ യുപിയിൽ എത്തിയെന്ന് മനസ്സിലാക്കിയിരുന്നത്. എന്നാൽ ഇന്ന് അർദ്ധരാത്രി 12 മണിക്കും നമ്മുടെ പെൺകുട്ടികൾക്ക് ഭയമില്ലാതെ പുറത്തിറങ്ങാം. സംസ്ഥാനത്ത് മാഫിയകളുടെ സാന്നിധ്യം പൂജ്യമായി കുറഞ്ഞു,” പഥക് പറഞ്ഞു.








