പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കി മൂന്നാമത്തെ ക്രൂഡ് ഓയിൽ കപ്പലും സുരക്ഷിതമായി ഭാരതതീരത്തെത്തി. ഇന്ത്യൻ പതാക വഹിച്ച ‘ജഗ് ലാഡ്കി’ (Jag Laadki) എന്ന കൂറ്റൻ ടാങ്കറാണ് ബുധനാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയത്. യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്നും ഏകദേശം 80,886 മെട്രിക് ടൺ ക്രൂഡ് ഓയിലുമായാണ് കപ്പൽ എത്തിയത്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനവും നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്കിൽ ഉപരോധവും സംഘർഷവും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ കടലിടുക്ക് വിജയകരമായി മുറിച്ചുകടന്നാണ് കപ്പൽ ഇന്ത്യയിലെത്തിയത് എന്നത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച ഫുജൈറയിൽ നിന്നും പുറപ്പെട്ട ജഗ് ലാഡ്കിക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നു. കപ്പലിൽ എണ്ണ നിറച്ചുകൊണ്ടിരിക്കെ ഫുജൈറ ഓയിൽ ടെർമിനലിന് നേരെ ആക്രമണമുണ്ടായെങ്കിലും അത്ഭുതകരമായാണ് കപ്പൽ രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി എംടി ശിവാലിക്, എംടി നന്ദാദേവി എന്നീ കപ്പലുകൾ 92,712 ടൺ എൽപിജിയുമായി ഇന്ത്യയിലെത്തിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ മൂന്ന് പ്രധാന ഇന്ധനക്കപ്പലുകൾ ഭാരതത്തിലെത്തിയത് ആഭ്യന്തര വിപണിയിലെ ആശങ്കകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെല്ലാം കപ്പലുകളുടെ നീക്കം കേന്ദ്ര മന്ത്രാലയം നേരിട്ട് നിരീക്ഷിച്ചുവരികയാണ്.
ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു. ഭാരതത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 88 ശതമാനവും എൽപിജിയുടെ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ എത്തിച്ച് ക്രൂഡ് ഓയിൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞെങ്കിലും, വ്യവസായങ്ങൾക്കുള്ള വാതക വിതരണത്തിലും ഹോട്ടലുകൾക്കും മറ്റുമുള്ള എൽപിജി വിതരണത്തിലും ചെറിയ തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി ഇന്ധന വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.








