റഷ്യയിൽ നിന്ന് ചൈനയിലേക്ക് പോകേണ്ടിയിരുന്ന എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ട് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം.
ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, ‘അക്വാ ടൈറ്റൻ’ എന്ന റഷ്യൻ എണ്ണക്കപ്പൽ മാർച്ച് 21-ന് കർണാടകയിലെ മംഗലാപുരം തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിലെ ബാൾട്ടിക് കടൽ തുറമുഖത്ത് നിന്ന് ജനുവരിയിൽ പുറപ്പെട്ട ഈ കപ്പൽ ചൈനയിലെ റിഷാവോ തുറമുഖത്തേക്കായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ മാർച്ച് പകുതിയോടെ തെക്കുകിഴക്കൻ ഏഷ്യൻ കടൽത്തീരത്ത് വെച്ച് കപ്പൽ അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ 20 ശതമാനത്തോളം എണ്ണ-വാതക വിതരണം തടസ്സപ്പെട്ടു. ഈ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ആണ് ഇന്ത്യയുടെ തീരുമാനം.
ഈ ഇളവ് ലഭിച്ചതോടെ ഇന്ത്യൻ റിഫൈനറികൾ അതിവേഗം നീങ്ങുകയും ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണ വാങ്ങാൻ കരാറിലേർപ്പെടുകയും ചെയ്തു. ‘അക്വാ ടൈറ്റൻ’ കൂടാതെ മറ്റ് ആറോളം കപ്പലുകളും ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കി ഇന്ത്യയിലേക്ക് തിരിഞ്ഞതായാണ് വോർട്ടക്സ എന്ന എനർജി ഇന്റലിജൻസ് സ്ഥാപനം വിലയിരുത്തുന്നത്.
കസാഖ്സ്ഥാനിൽ നിന്നുള്ള എണ്ണയുമായി പോകുന്ന ‘സൗസൗ എൻ’ എന്ന കപ്പലും ചൈനയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് ഗുജറാത്തിലെ സിക്ക തുറമുഖത്തേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഇത് മാർച്ച് 25-ഓടെ ഇന്ത്യയിലെത്തും. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ, രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്.











