വടക്കുകിഴക്കൻ ഇന്ത്യയെയും അയൽരാജ്യങ്ങളെയും വെട്ടിമുറിച്ച് പുതിയൊരു ‘ക്രിസ്ത്യൻ രാജ്യം’ സ്ഥാപിക്കാൻ വിദേശശക്തികൾ ഗൂഢാലോചന നടത്തുന്നതായുള്ള മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുന്നറിയിപ്പ് ശരിവെക്കുന്ന തരത്തിലുള്ള നിർണ്ണായക നീക്കങ്ങൾ പുറത്ത്. പ്രമുഖ അമേരിക്കൻ കൂലിപ്പടയാളി മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (NIA) പിടികൂടിയതോടെയാണ് രാജ്യാന്തര ഗൂഢാലോചനയുടെ ചുരുളഴിയുന്നത്. മിസോറം അതിർത്തി വഴി മ്യാൻമറിലേക്ക് കടന്ന് അവിടുത്തെ വിമതർക്ക് ആയുധ പരിശീലനം നൽകുകയും അത്യാധുനിക ഡ്രോണുകൾ എത്തിക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്. ഇവർ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ചാരന്മാരാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ബംഗ്ലാദേശിലെ ചിറ്റഗോങ്, മ്യാൻമറിന്റെ ചില ഭാഗങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ കൂട്ടിചേർത്ത് ബംഗാൾ ഉൾക്കടൽ കേന്ദ്രമാക്കി ഒരു വിദേശശക്തിക്ക് താവളമൊരുക്കാൻ ‘വെളുത്ത വർഗ്ഗക്കാരനായ ഒരാൾ’ തന്നോട് അനുവാദം ചോദിച്ചതായി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ഹസീന വെളിപ്പെടുത്തിയിരുന്നു. ഇതിനായി അവർ ഒരു ക്രിസ്ത്യൻ രാജ്യം എന്ന അജണ്ടയാണ് മുന്നോട്ടുവെച്ചതെന്നും ഹസീന പറഞ്ഞിരുന്നു. ഇപ്പോൾ പിടിയിലായ മാത്യു വാൻഡൈക്ക് ലിബിയയിലും സിറിയയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ മുൻപന്തിയിൽ നിന്നയാളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ‘സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ’ എന്ന സംഘടനയുടെ സ്ഥാപകനായ ഇയാൾ മുൻപ് ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിൽ പ്രചാരണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മിസോറം മുഖ്യമന്ത്രി ലാൽദുഹോമ നേരത്തെ നിയമസഭയിൽ നൽകിയ മുന്നറിയിപ്പും ഇപ്പോൾ ചർച്ചയാവുകയാണ്. യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്ത വിദഗ്ധർ മിസോറം വഴി മ്യാൻമറിലേക്ക് കടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ രണ്ടായിരത്തോളം വിദേശികൾ ഐസ്വാൾ സന്ദർശിച്ചെങ്കിലും അവരെ പുറത്തൊന്നും കണ്ടിരുന്നില്ലെന്നത് നിഗൂഢത വർദ്ധിപ്പിക്കുന്നു.








