വാഷിംഗ്ടൺ: അമേരിക്കയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെയും ഉൾപ്പെടുത്തി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (DNI) തുളസി ഗബ്ബാർഡ്. റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം പാകിസ്താനും അമേരിക്കയ്ക്ക് നേരിട്ടുള്ള ആണവ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്തെ പ്രധാന ശക്തികളോടൊപ്പം ആണവായുധങ്ങളുടെ കാര്യത്തിൽ പാകിസ്താൻ നടത്തുന്ന നീക്കങ്ങൾ അതീവ ജാഗ്രതയോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ ബന്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിൽക്കുന്ന പാകിസ്താൻ്റെ പക്കൽ ആണവായുധങ്ങൾ ഇരിക്കുന്നത് ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന സൂചനയാണ് തുളസി ഗബ്ബാർഡിന്റെ പ്രസ്താവന നൽകുന്നത്.
അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ തലപ്പത്തുള്ള തുളസി ഗബ്ബാർഡിന്റെ ഈ വെളിപ്പെടുത്തൽ പാകിസ്താൻ ഭരണകൂടത്തെയും സൈന്യത്തെയും വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റഷ്യയും ചൈനയും തങ്ങളുടെ ആണവ ശേഷി വർദ്ധിപ്പിക്കുമ്പോഴും പാകിസ്ഥാന്റെ ആണവായുധ ശേഖരം വിശ്വസിക്കാൻ കൊള്ളാത്ത കൈകളിൽ എത്തുമോ എന്ന ആശങ്കയാണ് അമേരിക്ക പങ്കുവെക്കുന്നത്. വടക്കുകിഴക്കൻ ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾക്കിടയിൽ പാകിസ്താൻ്റെ പേര് ഈ പട്ടികയിൽ വന്നത് ദക്ഷിണേഷ്യയിലെ നയതന്ത്ര ബന്ധങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇതിനുമുൻപും പാകിസ്താൻ ആണവ രഹസ്യങ്ങൾ ചോരുന്നതിനെക്കുറിച്ച് അമേരിക്കൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തയും ഇന്ത്യൻ വംശജയുമായ തുളസി ഗബ്ബാർഡ് ഇന്റലിജൻസ് മേധാവിയായ ശേഷം പാകിസ്താനെതിരെ ഇത്രയും കർശനമായ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ഇറാന്റെ ഉന്നത നേതാക്കളെ ഇസ്രായേൽ വകവരുത്തുന്നതും പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതും കണക്കിലെടുത്ത് ആണവ രാജ്യങ്ങളുടെ നീക്കങ്ങൾ അതീവ രഹസ്യമായി നിരീക്ഷിക്കാൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്താൻ തങ്ങളുടെ ആണവായുധങ്ങൾ ഭീകരവാദ സംഘടനകൾക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. തുളസി ഗബ്ബാർഡിന്റെ ഈ റിപ്പോർട്ട് വരുംദിവസങ്ങളിൽ യുഎസ് കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും











