ദോഹ : ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) പ്ലാന്റിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ഖത്തറിലെ എൽഎൻജി പ്ലാന്റിൽ നടന്ന വ്യോമാക്രമണത്തെ തുടർന്ന് വൻ തീപിടുത്തം ആണ് ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ റാസ് ലഫാനിൽ ഉണ്ടായ ആക്രമണത്തിൽ വലിയതോതിൽ ഉള്ള നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ ഈ ആക്രമണത്തെയും ഖത്തർ ശക്തമായി അപലപിച്ചു.
സൈറ്റിലെ ഒന്നിലധികം എൽഎൻജി സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അതിന്റെ ഫലമായി വലിയ തീപിടുത്തങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായതായും സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ ഖത്തർ എനർജി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി സൗകര്യമുള്ള റാസ് ലഫാൻ വ്യാവസായിക നഗരത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്, ഇത് ആഗോള ഊർജ്ജ വിതരണ ശൃംഖലകൾക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആഗോള വിപണികളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്ന പ്രധാന രാജ്യമായ ഖത്തർ, സംഘർഷം മൂലം നേരത്തെ തന്നെ ഉത്പാദനം നിർത്തിവച്ചിരുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ നാശനഷ്ടം വിതരണം പുനരാരംഭിക്കുന്നത് കൂടുതൽ വൈകിപ്പിക്കുന്നതാണ്. യുദ്ധം അവസാനിച്ചാൽ പോലും ആഗോള ഊർജ്ജ വിലയെയും ലഭ്യതയെയും കാര്യമായി ബാധിക്കുന്ന നാശനഷ്ടങ്ങളാണ് ഖത്തറിൽ ഉണ്ടായിരിക്കുന്നത്.








