നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, സിറ്റിംഗ് എംപിമാർക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം കോൺഗ്രസിൽ രൂക്ഷമാകുന്നു. കെ. സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ തനിക്കും കോന്നിയിൽ സീറ്റ് വേണമെന്ന ഉറച്ച നിലപാടുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
സുധാകരന് ഇളവ് നൽകിയാൽ അത് മറ്റ് എംപിമാർക്കും ബാധകമാക്കണമെന്നാണ് അടൂർ പ്രകാശിന്റെ വാദം. തന്റെ തട്ടകമായ കോന്നിയിൽ മത്സരിക്കാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നത്. ഇതിനോടകം തന്നെ അടൂർ പ്രകാശ് അനുകൂലികൾ കോന്നിയിൽ പ്രചാരണ വീഡിയോകൾ പുറത്തിറക്കി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
ഒരാൾക്ക് മാത്രം ഇളവ് നൽകുന്നത് മറ്റ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമാകുമെന്ന് എഐസിസി ഭയക്കുന്നു. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും വിഡി സതീശനും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെങ്കിലും സുധാകരന്റെ സമ്മർദ്ദത്തിന് ഒടുവിൽ നേതൃത്വം വഴങ്ങി . അതെ ഇളവ് തനിക്ക് വേണമെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്.
തർക്കം പരിഹരിക്കപ്പെടാത്തതിനെത്തുടർന്ന് കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ കണ്ണൂർ, കോന്നി തുടങ്ങിയ നിർണ്ണായക സീറ്റുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ന് നടക്കുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.








