പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആഗോള പ്രതിസന്ധിയായി വളരുന്നതിനിടെ സമാധാന നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനും ചർച്ചകൾ അനിവാര്യമാണെന്ന് മോദി ഊന്നിപ്പറഞ്ഞു.
ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ നാവിക ഗതാഗതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മോദി പറഞ്ഞു. ഒമാൻ സുൽത്താനുമായുള്ള സംഭാഷണത്തിൽ ഇക്കാര്യം പ്രത്യേകമായി ചർച്ച ചെയ്തു. ഒമാന്റെ പരമാധികാരത്തിന് നേരെയുള്ള ലംഘനങ്ങളെ ഇന്ത്യ അപലപിക്കുകയും, ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒമാൻ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി നടത്തിയ ചർച്ചയിൽ, യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാനുമുള്ള അടിയന്തര ആവശ്യം മോദി പങ്കുവെച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി സംസാരിച്ച മോദി, ഹരി രായ ഐഡിൽഫിത്രി ആശംസകൾ നേരുന്നതിനൊപ്പം പശ്ചിമേഷ്യയിലെ ആശങ്കാജനകമായ സാഹചര്യം ചർച്ച ചെയ്തു.
ഫെബ്രുവരി 28-ന് ഇറാനെതിരെ നടന്ന ആക്രമണങ്ങൾക്കും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങൾക്കും ശേഷം ഇത് രണ്ടാം തവണയാണ് മോദി ഒമാൻ സുൽത്താനുമായി സംസാരിക്കുന്നത്. സൗദി അറേബ്യ, യുഎഇ, ജോർദാൻ, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും മോദി ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു.








