സാമ്പത്തിക പ്രതിസന്ധിക്കും ആഭ്യന്തര കലഹങ്ങൾക്കും പിന്നാലെ പാകിസ്താനിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. ഇസ്‌ലാമാബാദിലെ റിംഷ കോളനി ഉൾപ്പെടെയുള്ള ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 25,000-ത്തോളം ക്രിസ്ത്യാനികളോട് വീടൊഴിയാൻ കാപ്പിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി (CDA) ഉത്തരവിട്ടു. സർക്കാർ ഭൂമി കൈയേറി താമസിക്കുന്നു എന്നാരോപിച്ചാണ് നടപടി. മുന്നറിയിപ്പില്ലാതെ ബുൾഡോസറുകളുമായെത്തി അധികൃതർ വീടുകൾ തകർക്കാൻ തുടങ്ങിയതോടെ പതിനായിരക്കണക്കിന് ആളുകളാണ് അഭയമില്ലാതെ തെരുവിലായിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയൊന്നുമില്ലാതെ പാക് ഭരണകൂടം ഇറക്കിവിടുന്നത്.
മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ റിംഷ മസിഹ് എന്ന പെൺകുട്ടിയുടെ ഓർമ്മയ്ക്കായി 2011-ലാണ് ഈ കോളനിക്ക് ‘റിംഷ കോളനി’ എന്ന് പേര് നൽകിയത്. അന്ന് ആക്രമണങ്ങൾ ഭയന്ന് പലായനം ചെയ്ത ക്രിസ്ത്യൻ കുടുംബങ്ങൾക്ക് സർക്കാർ തന്നെയാണ് ഈ സ്ഥലത്ത് താൽക്കാലികമായി താമസിക്കാൻ അനുമതി നൽകിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് സ്ഥിരം താമസസ്ഥലമായി മാറുകയായിരുന്നു. ശുചീകരണ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവർക്ക് കൃത്യമായ തിരിച്ചറിയൽ രേഖകളും വൈദ്യുതി, ഗ്യാസ് കണക്ഷനുകളും സർക്കാർ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവരെ കുടിയൊഴിപ്പിക്കുന്നത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പുനരധിവാസ പദ്ധതിയില്ലാതെ ചേരികൾ ഒഴിപ്പിക്കരുതെന്ന 2015-ലെ പാകിസ്ഥാൻ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെയാണ് സർക്കാരിന്റെ ഈ കടന്നുകയറ്റം. പാകിസ്ഥാനിലെ വീട് വിപണിയിൽ ക്രിസ്ത്യാനികൾ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അതിനാൽ തങ്ങൾക്ക് പുതിയൊരു വാസസ്ഥലം കണ്ടെത്തുക അസാധ്യമാണെന്നും പ്രതിഷേധക്കാർ പറയുന്നു. “ഞങ്ങളുടെ വിശ്വാസത്തിൽ നിന്നോ വീടുകളിൽ നിന്നോ ഞങ്ങളെ പുറത്താക്കാൻ കഴിയില്ല, അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും” എന്ന് ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. കടുത്ത തണുപ്പിലും മഴയിലും കൈക്കുഞ്ഞുങ്ങളുമായി തെരുവിൽ കഴിയുന്ന കുടുംബങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.











