ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സിറിയയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്തി. തെക്കൻ സിറിയയിലെ സ്വീഡയിലെ ഡ്രൂസ് ജനതയ്‌ക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായാണ് സിറിയയുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം സിറിയയ്‌ക്കെതിരായ ആദ്യത്തെ ഇസ്രായേൽ ആക്രമണമാണിത്. അറബി ഭാഷയും സംസ്കാരവും പിന്തുടരുന്നവരും ഇസ്ലാം മതവിശ്വാസികൾ അല്ലാത്തവരും ആയ, ചരിത്രപരമായി സിറിയയിൽ വസിക്കുന്ന ഒരു നിഗൂഢ ജനസമൂഹമാണ് ഡ്രൂസ്. സിറിയ, ലെബനൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലാണ് ഇവർ പ്രധാനമായും വസിക്കുന്നത്.
തെക്കൻ സിറിയയിലെ സൈനിക കോമ്പൗണ്ടുകളിലെ ഒരു കമാൻഡ് സെന്ററും ആയുധങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു, ഡ്രൂസ് ജനതയ്ക്ക് നേരെയുള്ള ദ്രോഹം അനുവദിക്കില്ലെന്നും അവരെ പ്രതിരോധിക്കുന്നതിനും മേഖലയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. സിറിയയിലെ ഡ്രൂസിന്റെ പ്രതിരോധത്തിനായി ഇസ്രായേൽ നേരത്തെയും ഇടപെടലുകൾ നടത്തിയിട്ടുണ്ട്.








