കേരള രാഷ്ട്രീയത്തിൽ എന്നും കടുത്ത പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നേമം വീണ്ടും ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ബിജെപിക്ക് കേരള നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത ഈ മണ്ണിൽ, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ എൻഡിഎയും, കോട്ട കാക്കാൻ ഇടതുപക്ഷവും തിരിച്ചുവരവിന് യുഡിഎഫും ശ്രമിക്കുമ്പോൾ ഏറ്റവും ആവേശകരമായ ത്രികോണ പോരാട്ടം മണ്ഡലത്തിൽ കാണാം.
നേമത്തെ പല നഗര വാർഡുകളിലും ജനങ്ങൾ പ്രധാനമായും ഉന്നയിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്. കോർപ്പറേഷൻ പരിധിയിലുള്ള മണ്ഡലമായതുകൊണ്ട് തന്നെ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നേമത്തെ ഒരു വലിയ ചലഞ്ചാണ്. ഉറവിട മാലിന്യ സംസ്കരണം പലയിടത്തും പരാജയമാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. വേനൽക്കാലത്ത് മണ്ഡലത്തിലെ പല ഉയർന്ന പ്രദേശങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്.
ടെക്നോപാർക്കും വിഴിഞ്ഞം തുറമുഖവും അടുത്താണെങ്കിലും പ്രാദേശികമായ തൊഴിലവസരങ്ങൾ നേമത്തെ യുവാക്കൾക്ക് ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. സാധാരണക്കാരായ വോട്ടർമാരെ സംബന്ധിച്ച് പണപ്പെരുപ്പവും പെട്രോൾ-ഗ്യാസ് വിലക്കയറ്റവും തിരഞ്ഞെടുപ്പിലെ നിർണ്ണായക ഘടകങ്ങളാണ്. രാജീവ് ചന്ദ്രശേഖർ തന്റെ കാമ്പെയ്‌നുകളിൽ പ്രധാനമായും ഉന്നയിക്കുന്നത് ഈ വിഷയമാണ്.
2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപിക്ക് നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത ഈ മണ്ണ്, 2021-ൽ വി. ശിവൻകുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ച ചരിത്രമാണ് നേമത്തിനുള്ളത്. ഇത്തവണ എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് കളത്തിലിറങ്ങുമ്പോൾ പോരാട്ടം കൂടുതൽ ഗ്ലാമറസ്സായി മാറുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അദ്ദേഹം നേടിയ വലിയ മുന്നേറ്റമാണ് ബിജെപിയുടെ പ്രധാന ആത്മവിശ്വാസം. എന്നാൽ, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനകീയ ബന്ധങ്ങളും മുൻനിർത്തി കോട്ട കാക്കാനുറച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എൽഡിഎഫിനായി അണിനിരക്കുന്നു. യുഡിഎഫിൽ കെ. എസ്. ശബരീനാഥൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമ്പോൾ ഭരണവിരുദ്ധ വികാരത്തിലൂടെ കിട്ടുന്ന വോട്ടിലാണ് അദ്ദേഹം കണ്ണുവെക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന പദവിയെക്കാൾ ഉപരിയായി, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് രാജീവ് ചന്ദ്രശേഖറിനെ നേമത്തെ ‘ഫേവറിറ്റ്’ ആക്കുന്നത്. 2024-ൽ ശശി തരൂരിനോട് തോറ്റെങ്കിലും, നേമം സെഗ്‌മെന്റിൽ രാജീവ് നേടിയത് 45.8% വോട്ടുകളാണ്. തരൂരിനേക്കാൾ വലിയ ലീഡ് അദ്ദേഹം ഇവിടെ പിടിച്ചു. ഈ വോട്ടുകൾ ചോരാതെ നിലനിർത്താനാണ് ബിജെപിയുടെ ശ്രമം. 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭൂരിഭാഗം കോർപ്പറേഷൻ വാർഡുകളും ബിജെപി പിടിച്ചെടുത്തു. ഇത് താഴെത്തട്ടിലുള്ള സംഘടനാ ശക്തിയെ കാണിക്കുന്നു.
കേരളത്തിൽ ഇടതുതരംഗം വീശിയടിച്ച 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും ബിജെപി നേമത്ത് ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു. ആ കണക്കുകൾ നോക്കിയാൽ ഇത്തവണ സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ബിജെപിക്ക് പ്രതീക്ഷകൾ ഏറെയാണ്. ഒരു ശക്തമായ ത്രികോണ മത്സരം നടന്നാൽ അത് എൽഡിഎഫിനെ സഹായിക്കുമെന്നും, യുഡിഎഫ് വോട്ടുകൾ കുറഞ്ഞാൽ അത് രാജീവ് ചന്ദ്രശേഖറിന് ഗുണമാകുമെന്നും വിലയിരുത്തപ്പെടുന്നു.









