ഇന്ത്യ തിരയുന്ന കൊടുംഭീകരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. മസൂദ് അസ്ഹറിന്റേതായി പുറത്തുവന്ന പുതിയ ഈദ് സന്ദേശമാണ് ഇത്തരമൊരു സംശയത്തിന് ആധാരമായിരിക്കുന്നത്. 21 മിനിറ്റ് നീണ്ട ഓഡിയോ സന്ദേശത്തിൽ സംസാരിക്കാൻ പോലും മസൂദ് അസ്ഹർ ഏറെ ബുദ്ധിമുട്ടുന്നതായാണ് വിവരം. പ്രസംഗത്തിലുടനീളം ഇയാൾ നിരന്തരം ചുമയ്ക്കുന്നതും ശബ്ദത്തിൽ വലിയ തളർച്ച അനുഭവപ്പെടുന്നതും വ്യക്തമാണ്. ഇതോടെയാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഭീകരൻ മാരകമായ രോഗബാധിതനാണെന്ന വിലയിരുത്തൽ ശക്തമായത്.
എന്നാൽ, മസൂദ് അസ്ഹറിന്റെ ആരോഗ്യനിലയെക്കുറിച്ച് പാക് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന് മേൽ സമ്മർദ്ദം മുറുകുമ്പോൾ, ഭീകരരെ സംരക്ഷിക്കാൻ പാകിസ്ഥാൻ സ്ഥിരമായി പയറ്റുന്ന തന്ത്രമാണോ ഇതെന്നും സംശയമുണ്ട്. മുൻപും പല ഭീകരനേതാക്കളും കൊല്ലപ്പെട്ടെന്നോ രോഗബാധിതരായെന്നോ ഉള്ള വാർത്തകൾ പരത്തി അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന രീതി പാകിസ്ഥാൻ പിന്തുടരാറുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, പുൽവാമ ഭീകരാക്രമണം തുടങ്ങി ഭാരതത്തെ നടുക്കിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസ്ഹർ.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്ന ഈ സമയത്ത് മസൂദ് അസ്ഹറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കരുതുന്നത്. ഇയാളുടെ ശബ്ദരേഖ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇയാൾ പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള താവളത്തിൽ തന്നെയാണോ അതോ മറ്റേതെങ്കിലും രഹസ്യ കേന്ദ്രത്തിലാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ വർഷങ്ങളായി പാകിസ്ഥാനോട് ആവശ്യപ്പെട്ടുവരികയാണ്.











