ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിയ രൺവീർ സിംഗ് – ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ റിലീസ് ദിനത്തിൽ തന്നെ പാകിസ്താനിൽ ചോർന്നു. ഔദ്യോഗികമായി നിരോധനം നിലനിൽക്കെയാണ് ചിത്രത്തിന്റെ പകർപ്പ് അതിർത്തി കടന്നത്. ഭാരതത്തിന്റെ കരുത്തും പാക് ഭീകരതയ്ക്കെതിരെയുള്ള തിരിച്ചടിയും പ്രമേയമാക്കിയ ചിത്രം പാകിസ്താനിലെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വീട്ടിലിരുന്ന് കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പാകിസ്ഥാനെതിരെ പരിഹാസം ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്കുള്ള സ്വീകാര്യതയാണ് ഇതിലൂടെ വീണ്ടും തെളിയുന്നത്.
പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ആദിത്യ രാജ് കൗൾ ആണ് ലാഹോറിലെ ഒരു മാദ്ധ്യമപ്രവർത്തകൻ ചിത്രം കാണുന്നതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം വിവരം പുറത്തുവിട്ടത്. “പാക് ഭീകരതയെ തകർക്കുന്ന ചിത്രമാണെങ്കിൽ പോലും ഇന്ത്യൻ സിനിമകളില്ലാതെ പാകിസ്ഥാൻകാർക്ക് ജീവിക്കാൻ കഴിയില്ല” എന്ന് കൗൾ പരിഹസിച്ചു. ചിത്രത്തിലെ ജനപ്രിയ ഡയലോഗായ “തൊടാ തോ കെൻട്രോൾ കർ ലിജിയെ” (ഒരല്പം നിയന്ത്രിക്കൂ) എന്ന വരികൾ ഉപയോഗിച്ചാണ് നെറ്റിസൺസ് പാകിസ്ഥാനെ ട്രോളുന്നത്. ബ്രഹ്മോസ് മിസൈൽ പോലെ ധുരന്ധറും അവർക്ക് സൗജന്യമായി ലഭിച്ചു എന്നാണ് ചിലരുടെ പരിഹാസം. ഇന്ത്യ വീട്ടിൽ കയറി അടിക്കുന്നത് കണ്ട് പാകിസ്താനികൾ കുറച്ച് ടിവികൾ കൂടി തല്ലിപ്പൊട്ടിക്കട്ടെ എന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നു.
അതേസമയം, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത കുതിപ്പാണ് ചിത്രം നടത്തുന്നത്. ആദ്യ ദിനത്തിൽ മാത്രം 102.55 കോടി രൂപയാണ് ചിത്രം നേടിയത്. പെയ്ഡ് പ്രിവ്യൂകളിലൂടെ ലഭിച്ച 43 കോടി കൂടി ചേർത്താൽ ആദ്യ ദിനത്തിലെ ആകെ വരുമാനം 145.55 കോടി രൂപയായി. ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് റെക്കോർഡുകളിലൊന്നാണിത്. ആഗോളതലത്തിൽ 2026-ലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രത്തിന്റെ ഈ അസാമാന്യ വിജയം പാകിസ്താനിലെ അനധികൃത വിപണിയിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.









