അയർലൻഡ് പര്യടനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലും ദയനീയ പ്രകടനം തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതിസന്ധിയിലായിരിക്കുകയാണ്. അയർലൻഡിലെ 2-0 ത്തിന്റെ വൈറ്റ്‌വാഷിന് പിന്നാലെ ഇംഗ്ലണ്ടിലും മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടതോടെ തുടർച്ചയായ അഞ്ച് ടി20 മത്സരങ്ങളിലാണ് ഇന്ത്യ തോറ്റമ്പിയത്. ഇംഗ്ലണ്ട് ഇതിനകം തന്നെ 3-0 ന് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരം 2026 ജൂലൈ 11 ശനിയാഴ്ച സൗതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇംഗ്ലണ്ട് ഇന്ത്യയെ പൂർണ്ണമായി തൂത്തുവാരാൻ ലക്ഷ്യമിടുമ്പോൾ, നാണംകെട്ട പ്രകടനങ്ങൾക്കൊടുവിൽ ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. തുടർച്ചയായ തോൽവികൾ ഇന്ത്യൻ ബാറ്റിങ്, ബൗളിങ് നിരകളുടെ കനത്ത ബലഹീനതകൾ തുറന്നുകാട്ടുന്നതായിരുന്നു.
ചില യുവതാരങ്ങൾ മികച്ച വീര്യം കാണിച്ചെങ്കിലും, മാനേജ്‌മെന്റിന്റെ കടുത്ത പിന്തുണയുണ്ടായിട്ടും പല കളിക്കാർക്കും തങ്ങൾക്ക് ലഭിച്ച സുവർണ്ണാവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. 2026-ലെ ഏഷ്യൻ ഗെയിംസും അടുത്ത ടി20 ലോകകപ്പ് സൈക്കിളും അടുത്തെത്തിനിൽക്കെ, ഫോമില്ലാതെ ഉഴലുന്ന താരങ്ങളെ വീണ്ടും പിന്തുണയ്ക്കുന്നതിന് പകരം ഒരു സ്ഥിരതയുള്ള ടീമിനെ വാർത്തെടുക്കാൻ കടുത്ത സെലക്ഷൻ തീരുമാനങ്ങളിലേക്ക് ബി.സി.സി.ഐ കടന്നേക്കും. ഇതിന്റെ ഭാഗമായി ഇന്ത്യൻ ടി20 ടീമിൽ നിന്ന് സ്ഥിരമായി ഒഴിവാക്കാൻ സാധ്യതയുള്ള മൂന്ന് പ്രധാന കളിക്കാരെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്.
ഈ പട്ടികയിൽ ഒന്നാമതുള്ളത് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറാണ്. വർഷങ്ങളായി പവർപ്ലേ ഓവറുകളിൽ കുറഞ്ഞ റൺസ് വിട്ടുകൊടുത്ത് മികച്ച ബൗളിങ് കാഴ്ചവെക്കാറുള്ള സുന്ദറിന് എന്നാൽ അടുത്ത കാലത്തായി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യാതൊരു സ്വാധീനവും ചെലുത്താൻ സാധിക്കുന്നില്ല. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞ സാഹചര്യത്തിൽ മികച്ച ബാറ്റിങ് ഓൾറൗണ്ടർമാരെയാണ് ഇന്ത്യക്ക് ആവശ്യം. എന്നാൽ മധ്യനിരയിലോ അല്ലെങ്കിൽ അവസാനമോ ഇറങ്ങുന്ന സുന്ദറിന്റെ സ്ട്രൈക്ക് റേറ്റ് പലപ്പോഴും പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും താരം കടുത്ത രീതിയിൽ റൺസ് വഴങ്ങി പരാജയപ്പെടുകയായിരുന്നു. ഇത് സുന്ദറിന്റെ ട്വന്റി-20 കരിയറിന് വലിയ തിരിച്ചടിയായേക്കും.
പട്ടികയിലെ രണ്ടാമത്തെ താരം പേസർ പ്രസീദ് xകൃഷ്ണയാണ്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും പലപ്പോഴും മികച്ച സ്പെല്ലുകൾ എറിഞ്ഞിട്ടുണ്ടെങ്കിലും ആ പ്രകടനം സ്ഥിരതയോടെ നിലനിർത്താൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിക്കുന്നില്ല. മത്സരങ്ങളുടെ നിർണ്ണായക ഘട്ടങ്ങളിൽ കനത്ത രീതിയിൽ റൺസ് വിട്ടുകൊടുക്കുന്ന പ്രസിദ്ധ് കൃഷ്ണയുടെ ഉയർന്ന ഇക്കോണമി റേറ്റ് ടീമിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ ടീമിൽ നിലവിൽ നിരവധി മികച്ച ഫാസ്റ്റ് ബൗളർമാർ അവസരത്തിനായി മത്സരിക്കുമ്പോൾ പ്രസിദ്ധിന് ഇനി ടീമിൽ സ്ഥാനം നിലനിർത്തുക എളുപ്പമാകില്ല.
ഏറ്റവും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന മൂന്നാമത്തെ പേര് ഇന്ത്യൻ ടി20 വൈസ് ക്യാപ്റ്റനും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച യുവപ്രതിഭകളിലൊരാളുമായ തിലക് വർമ്മയുടേതാണ്. എന്നാൽ വൈസ് ക്യാപ്റ്റൻ പദവി ഉള്ളതുകൊണ്ട് മാത്രം ഒരാൾക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പാക്കാനാകില്ലെന്നതാണ് യാഥാർത്ഥ്യം. ഇംഗ്ലണ്ട് പരമ്പരയിലെ മധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടിയ തിലകിന്, തന്റെ പതിവ് ശൈലിയിലുള്ള മാച്ച് വിന്നിങ് ഇന്നിങ്സുകൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
അതേസമയം, 2026-ലെ ടി20 ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടും മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവന് പുറത്ത് അവസരത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യൻ മധ്യനിരയിൽ സഞ്ജുവിനെപ്പോലെ കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകാൻ കഴിയുന്ന മറ്റ് മികച്ച ഓപ്ഷനുകൾ നിലവിലുള്ള സാഹചര്യത്തിൽ, ഫോമില്ലായ്മ മൂലം കനത്ത സമ്മർദ്ദത്തിലായ തിലക് വർമ്മയ്ക്കും വരും ദിവസങ്ങളിൽ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്.











