ഇറാൻ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും യാത്ര തിരിച്ചതായി റിപ്പോർട്ട്. ഇറാന്റെ ഊർജ്ജസുരക്ഷയിലെ ഏറ്റവും തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനാണ് യുഎസ് പദ്ധതിയിടുന്നത് എന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കേന്ദ്രമാണ് ഈ ദ്വീപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ ആണ് യുഎസ് പദ്ധതി.
മാർച്ച് 15 ലെ ഉപഗ്രഹ ചിത്രങ്ങളിൽ യുഎസ്എസ് ട്രിപ്പോളി രണ്ട് എസ്കോർട്ട് കപ്പലുകൾക്കൊപ്പം ദക്ഷിണ ചൈനാ കടലിനു കുറുകെ തെക്ക് പടിഞ്ഞാറോട്ട് നീങ്ങുന്നതായി കാണിക്കുന്നു. ഒരു ദിവസത്തിനുശേഷം, സിംഗപ്പൂരിന് സമീപം യുദ്ധക്കപ്പൽ എത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇറാൻ ലക്ഷ്യമിട്ടാണ് യുദ്ധക്കപ്പൽ നീങ്ങുന്നത് എന്നാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഡൊണാൾഡ് ട്രംപ് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും കര ആക്രമണ സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്നും അസംബ്ലി ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ടോം കോട്ടൺ പറഞ്ഞു. എന്നാൽ അത്തരമൊരു പ്രവർത്തനം യുഎസ് സൈനികർക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും അതേസമയം തന്ത്രപരമായ നേട്ടങ്ങൾ പരിമിതമാകുമെന്നും ആണ് വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി അഭിപ്രായപ്പെടുന്നത്.








