കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു. കരാർ അടിസ്ഥാനത്തിൽ പാർക്കിൽ സേവനമനുഷ്ഠിച്ചിരുന്ന 26 വയസ്സുകാരി ഡോ. സമീക്ഷ റെഡ്ഡി ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ ഹിപ്പോപ്പൊട്ടാമസിന്റെ കൂടിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
ഗർഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസിന് ചികിത്സ നൽകുന്നതിനായി കൂടിനുള്ളിൽ കയറി പരിശോധിക്കുന്നതിനിടെ മൃഗം പെട്ടെന്ന് പ്രകോപിതയാവുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ സമീക്ഷയെ ഉടൻ തന്നെ ഷിമോഗയിലെ മെക്ഗാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഹിപ്പോപ്പൊട്ടാമസ് കൂടുതൽ ആക്രമണകാരിയായിരുന്നോ എന്ന് വിദഗ്ധർ പരിശോധിക്കുന്നുണ്ട്. സാധാരണഗതിയിൽ ശാന്തസ്വഭാവക്കാരാണെങ്കിലും പ്രകോപിതരായാൽ ഹിപ്പോപ്പൊട്ടാമുകൾ അതീവ അപകടകാരികളാണ്.
സംഭവത്തിൽ വനംവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി സമയത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണോ ഡോക്ടർ കൂടിനുള്ളിൽ പ്രവേശിച്ചത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സമീക്ഷയുടെ അപ്രതീക്ഷിത മരണം സഹപ്രവർത്തകരെയും നാട്ടുകാരെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. മൃഗശാലകളിലും സഫാരി പാർക്കുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പ്രോട്ടോക്കോളുകൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും








