ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന നിർണ്ണായക സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും സൈനിക പിന്മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷം ഒരു മാസത്തോടടുക്കുമ്പോഴാണ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഭീകരവാദ ഭരണകൂടമായ ഇറാനെതിരെയുള്ള പോരാട്ടം വിജയത്തിലേക്ക് അടുക്കുകയാണെന്നും ഇത്രയും കാലം അമേരിക്ക നടത്തിയ വലിയ സൈനിക പരിശ്രമങ്ങൾ ഇനി കുറയ്ക്കാമെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, മേഖലയിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം ഇനി മറ്റ് രാജ്യങ്ങൾ കൂടി ഏറ്റെടുക്കണമെന്ന് ട്രംപ് കർശന നിർദ്ദേശം നൽകി. ആഗോള എണ്ണക്കടത്തിന്റെ സിരാകേന്ദ്രമായ ഹോർമുസിൽ അമേരിക്കയുടെ മാത്രം കാവൽ ആവശ്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. ആഗോള വിപണിയിലെ എണ്ണക്ഷാമം പരിഗണിച്ച് ഇറാന്റെ എണ്ണക്കയറ്റുമതിയിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ യുഎസ് താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി ശത്രുക്കൾക്ക് കനത്ത തിരിച്ചടി നൽകിയതായി അവകാശപ്പെട്ടതിന് പിന്നാലെ സൗദി അറേബ്യയ്ക്കും ഇസ്രായേലിനും നേരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രകോപനങ്ങളെ വകവെക്കാതെ ലക്ഷ്യങ്ങൾ പൂർത്തിയാക്കി സൈന്യത്തെ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. യുദ്ധം അവസാനിക്കുന്നതിലൂടെ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് വലിയൊരു ആശ്വാസമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.










