ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഗണ്യമായ പങ്ക് വഹിക്കുന്ന നിർണായക പാത തുറക്കുന്നതിനായുള്ള നടപടികൾക്ക് സന്നദ്ധരാണെന്ന് 20ലധികം രാജ്യങ്ങൾ അറിയിച്ചു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ, യുഎഇ, ബഹ്‌റൈൻ എന്നിവരാണ് ഹോർമുസ് തുറക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഗൾഫിലെ നിരായുധരായ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അടുത്തിടെ നടത്തിയ ആക്രമണങ്ങളെയും ഈ രാജ്യങ്ങൾ അപലപിച്ചു. ഊർജ്ജ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉടനടി സമഗ്രമായി നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വരുന്ന ദിവസങ്ങളിലായി കൂടുതൽ രാജ്യങ്ങൾ ഈ ആവശ്യത്തിനായി ഒത്തുചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.








