ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിനൽകിയ വീരപുത്രന്മാരുടെ സ്മരണയ്ക്കായി ആചരിക്കുന്ന ദിനമാണ് രക്തസാക്ഷി ദിനം അഥവാ ഷഹീദ് ദിവസ്. ഇന്ത്യയിൽ വിവിധ ദിവസങ്ങളിൽ രക്തസാക്ഷി ദിനം ആചരിക്കാറുണ്ടെങ്കിലും, മാർച്ച് 23-ന് വലിയ പ്രാധാന്യമുണ്ട്. 1931 മാർച്ച് 23-നാണ് ബ്രിട്ടീഷ് സർക്കാർ ഭാരതത്തിന്റെ ധീരരായ വിപ്ലവകാരികൾ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ലാഹോർ ജയിലിൽ വെച്ച് തൂക്കിലേറ്റിയത്. അവരുടെ ത്യാഗം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുതിയൊരു ദിശാബോധവും ആവേശവും നൽകി. എല്ലാവർഷവും മാർച്ച് 23 രാജ്യം ഷഹീദ് ദിവസ് ആയി ആചരിക്കുന്നു.
ഷഹീദ് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, ശിവറാം രാജ്ഗുരു, സുഖ്‌ദേവ് ഥാപ്പർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യം അവരുടെ ധൈര്യത്തിനും ത്യാഗത്തിനും മുന്നിൽ തലകുനിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി ഒരു സന്ദേശത്തിൽ പറഞ്ഞു. നീതി, ദേശസ്‌നേഹം, നിർഭയമായ പ്രതിരോധം എന്നിങ്ങനെയുള്ള അവരുടെ ആദർശങ്ങൾ ഇപ്പോഴും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ന്, ഭാരതമാതാവിന്റെ ധീര പുത്രന്മാരായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ നാം ആദരപൂർവ്വം വണങ്ങുന്നു. രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ രക്തസാക്ഷിത്വം നമ്മുടെ കൂട്ടായ ഓർമ്മയിൽ മായാതെ നിൽക്കുന്നു. ചെറുപ്പത്തിൽ തന്നെ അവർ അസാധാരണമായ ധൈര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രകടിപ്പിച്ചു. കൊളോണിയൽ ഭരണത്തിന്റെ ശക്തിയിൽ തളരാതെ, അവർ ദൃഢവിശ്വാസത്തോടെ ത്യാഗത്തിന്റെ പാത തിരഞ്ഞെടുത്തു, സ്വന്തം ജീവിതത്തിനു മുകളിൽ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചു. നീതി, ദേശസ്‌നേഹം, നിർഭയമായ പ്രതിരോധം എന്നിവയുടെ അവരുടെ ആദർശങ്ങൾ എണ്ണമറ്റ ഇന്ത്യക്കാരുടെ മനസ്സിനെ ജ്വലിപ്പിക്കുന്നു,” എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അറിയിച്ചു.








