ടെഹ്റാൻ : ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ‘പൂർണ്ണമായും’ അടച്ചുപൂട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിന് മറുപടിയായാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് വിദേശ കപ്പലുകൾക്കായി പൂർണ്ണമായും തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അമേരിക്ക ഇറാനിലെ പവർ പ്ലാന്റുകൾ ആക്രമിച്ചാൽ, മധ്യപൂർവേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ തകർത്തു തരിപ്പണമാക്കും എന്നാണ് ഇറാൻ ഈ വിഷയത്തിൽ മറുപടി നൽകിയിരുന്നത്. ഇതോടൊപ്പം ഇറാൻ ശത്രു രാജ്യങ്ങൾക്ക് മാത്രമാണ് ഹോർമുസ് കടലിടുക്ക് അടച്ചിട്ടുള്ളത് എന്നും സൂചിപ്പിച്ചു. തങ്ങളുടെ തകർക്കപ്പെട്ട ഊർജ്ജ നിലയങ്ങൾ പുനർനിർമ്മിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് റെവല്യൂഷണറി ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഇതോടെ ലോകം മുഴുവൻ കനത്ത എണ്ണ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.








