ഒരു മാസത്തോളമായി പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ‘ജഗ് വസന്ത്’, ‘പൈൻ ഗ്യാസ്’ എന്നീ കപ്പലുകളാണ് എൽപിജിയുമായി ഇന്ത്യൻ തീരം ലക്ഷ്യമാക്കി വരുന്നത്. ഇറാൻ തീരത്തോട് ചേർന്നുള്ള സുരക്ഷിത പാതയിലൂടെയാണ് ഈ കപ്പലുകൾ നിലവിൽ യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവ ഒമാൻ കടലിൽ പ്രവേശിക്കും.
ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, യുഎഇ തീരത്തുനിന്ന് വടക്കോട്ട് നീങ്ങിയ കപ്പലുകൾ ഇറാന്റെ ഖേഷം , ലാരക് ദ്വീപുകൾക്ക് സമീപമെത്തി. ഇറാൻ അധികൃതർക്ക് കപ്പലുകൾ തിരിച്ചറിയുന്നതിനായി ലക്ഷ്യസ്ഥാനത്തിന് പകരം ‘ഇന്ത്യൻ ഉടമസ്ഥതയിലുള്ള കപ്പൽ’ എന്ന സിഗ്നലാണ് ഇവ നൽകുന്നത്. ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടർന്ന് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ഒമാൻ തീരത്തുകൂടിയുള്ള സാധാരണ പാതയിൽ ആക്രമണ സാധ്യതയുള്ളതിനാൽ, ഇറാന്റെ സമുദ്ര അതിർത്തിക്കുള്ളിലൂടെയുള്ള പാതയാണ് ഇന്ത്യൻ കപ്പലുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് ജഗ് വസന്ത്. ഫെബ്രുവരി 26-ന് കുവൈറ്റിൽ നിന്ന് എൽപിജി നിറച്ചെങ്കിലും യുദ്ധം തുടങ്ങിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. സെവൻ ഐലൻഡ്‌സ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള പൈൻ ഗ്യാസ് കപ്പൽ യുഎഇയിലെ റുവൈസിൽ നിന്നുമാണ് എൽപിജിയുമായി ഇന്ത്യയിലേക്ക് എത്തുന്നത്.








