തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയെ പ്രതിസന്ധിയിലാക്കി നഴ്സുമാർ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതോടെ ആണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാൻ നഴ്സുമാരുടെ സംഘടന തീരുമാനിച്ചിട്ടുള്ളത്. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണമെന്ന പ്രധാന ആവശ്യത്തിൽ മാനേജ്‌മെന്റുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാർച്ച് 26 വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും.
2018-ന് ശേഷം ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് നഴ്സുമാരുടെ സംഘടന സൂചിപ്പിക്കുന്നത്. ചുരുങ്ങിയ ശമ്പളം 40,000 രൂപയായി നിശ്ചയിക്കുക, ട്രെയിനി നഴ്സ് എന്ന പേരിലുള്ള ചൂഷണം അവസാനിപ്പിക്കുകയും സ്ഥിരം നിയമനം ഉറപ്പാക്കുകയും ചെയ്യുക, ഇൻക്രിമെന്റ്, മറ്റ് അലവൻസുകൾ എന്നിവ കൃത്യസമയത്ത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉയർത്തുന്നത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു. സർക്കാരിന്റെ കരട് വിജ്ഞാപന പ്രകാരം 25,450 മുതൽ 30,880 രൂപ വരെയുള്ള ശമ്പള വർദ്ധനവാണ് മുന്നോട്ടുവെച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ നഴ്സുമാരുടെ സംഘടന തയ്യാറായില്ല.








