ബൊഗോട്ട : കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ 66 കടന്നു. തെക്കേ അമേരിക്കയിലെ കൊളംബിയയിലെ പുട്ടുമായോ പ്രവിശ്യയിൽ സൈനികരെ കൊണ്ടുപോവുകയായിരുന്ന സി-130 ഹെർക്കുലീസ് വിമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഇതുവരെ 66 പേർ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 59 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
പെറു-ഇക്വഡോർ അതിർത്തിയോട് ചേർന്നുള്ള പ്യൂർട്ടോ ലെഗ്വിസാമോയിലെ വനപ്രദേശത്താണ് വിമാനം തകർന്നുവീണത്. കൗകായ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വിമാനത്തിൽ 114 യാത്രക്കാരും 11 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും കൊളംബിയൻ നാഷണൽ ആർമിയിലെ സൈനികരായിരുന്നു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, റൺവേയുടെ അവസാന ഭാഗത്ത് എത്തിയപ്പോൾ വിമാനം ഏതോ വസ്തുവിൽ തട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് തകരുകയുമായിരുന്നു. വിമാനം തകർന്നതിന് പിന്നാലെ വലിയ സ്ഫോടനവും തീപിടുത്തവും ഉണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി. അപകടം നടന്നത് ഉൾക്കാട്ടിലായതിനാൽ രക്ഷാപ്രവർത്തനവും അതീവ ദുഷ്കരമായിരുന്നു.








