നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ആശ്വാസം. രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രികക്കെതിരെ കോൺഗ്രസും യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥും ഉന്നയിച്ച തടസ്സവാദങ്ങൾ വരണാധികാരി തള്ളി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പത്രിക ഔദ്യോഗികമായി സ്വീകരിച്ചു. പത്രിക തള്ളിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ വസ്തുതകൾ നിരത്തി ഇതിനെ പ്രതിരോധിച്ചതോടെ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വം നിയമപരമായി സുരക്ഷിതമാണെന്ന് ഉറപ്പായി.
ബെംഗളൂരു കോറമംഗലയിലുള്ള 200 കോടിയുടെ വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നതായിരുന്നു യുഡിഎഫിന്റെ പ്രധാന പരാതി. ഇതിനായി കരമടച്ച രസീതുകൾ ഉൾപ്പെടെയുള്ള രേഖകൾ കോൺഗ്രസ് ഹാജരാക്കിയിരുന്നു. പരാതിയെത്തുടർന്ന് അൽപ്പനേരം പത്രിക മാറ്റിവെച്ചെങ്കിലും, സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വരണാധികാരി കണ്ടെത്തുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് രാജീവ് ചന്ദ്രശേഖറിനെ പുറത്താക്കാമെന്ന യുഡിഎഫിന്റെ സ്വപ്നങ്ങൾക്കാണ് തിരിച്ചടിയേറ്റത്. രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും സത്യം വിജയിച്ചുവെന്നുമാണ് ബിജെപി ക്യാമ്പിന്റെ പ്രതികരണം.
നേമത്തെ ബിജെപി കോട്ട കാക്കാൻ ശക്തനായ സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയതോടെ പ്രതിപക്ഷം വിറളി പൂണ്ടിരിക്കുകയാണെന്ന് എൻഡിഎ നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകൾ കേരളത്തിൽ നടപ്പിലാക്കാൻ രാജീവ് ചന്ദ്രശേഖറിനെപ്പോലൊരു നേതാവ് സഭയിൽ വേണമെന്നാണ് മണ്ഡലത്തിലെ പൊതുവികാരം. പത്രിക സ്വീകരിച്ചതോടെ ഇരട്ടി ആവേശത്തിലാണ് പ്രവർത്തകർ പ്രചാരണ രംഗത്തിറങ്ങിയിരിക്കുന്നത്. യുഡിഎഫിന്റെ കുപ്രചാരണങ്ങൾ മണ്ഡലത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.











